വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സയും ശ്രീലങ്കൻ വിദേശകാര്യമന്ത്രി ദിനേശ്
ഗുണവർധനയും
യാംബു: കോവിഡ് പ്രോട്ടോകോൾ പാലനത്തിെൻറ പേരിൽ മുസ്ലിംകളുടെ മൃതദേഹം കത്തിച്ചുകളയുന്ന ശ്രീലങ്കൻ സർക്കാർ നടപടി അവസാനിപ്പിക്കാൻ മുസ്ലിം വേൾഡ് ലീഗിെൻറ ഇടപെടൽ ഫലം കണ്ടു. ശ്രീലങ്കയിൽ കോവിഡ് 19 മൂലം മരണപ്പെടുന്നവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ കത്തിച്ചുകളയുന്ന രീതിയായിരുന്നു തുടർന്നിരുന്നത്. മരണപ്പെടുന്ന മുസ്ലിംകളുടെ മൃതദേഹം ഇസ്ലാമികരീതിയിൽ ഖബറടക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ശ്രീലങ്കൻ ഭരണകൂടത്തോട് ലോകത്തെ വിവിധ രാഷ്ട്രനായകരും ഇസ്ലാമിക സമൂഹവും ആവശ്യപ്പെട്ടിരുന്നു.
അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയായ മുസ്ലിം വേൾഡ് ലീഗ് (റാബിത്വത്തുൽ ആലമിൽ ഇസ്ലാമി) പ്രശ്നത്തിൽ ഇടപെട്ടിരുന്നു. കഴിഞ്ഞദിവസം മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സയും ശ്രീലങ്കൻ വിദേശകാര്യമന്ത്രി ദിനേശ് ഗുണവർധനയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞതെന്ന് അറബ് പത്രങ്ങൾ പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്തു.
മുസ്ലിം വേൾഡ് ലീഗിെൻറ അഭ്യർഥന മാനിക്കുന്നതായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇസ്ലാമിക സംസ്കരണരീതിയിൽ മുസ്ലിംകളുടെ മൃതദേഹം ഖബറടക്കാൻ വേണ്ട നടപടി കൈക്കൊള്ളുമെന്നും ശ്രീലങ്കൻ വിദേശ മന്ത്രി ഉറപ്പുനൽകി. മുസ്ലിം വേൾഡ് ലീഗുമായി ശ്രീലങ്കൻ ഭരണകൂടത്തിനുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം വിഷയത്തിൽ അനുഭാവപൂർവമായ സമീപനം സ്വീകരിച്ചതിൽ മുസ്ലിം വേൾഡ് ലീഗ് ശ്രീലങ്കൻ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായും തീരുമാനം സ്വാഗതം ചെയ്യുന്നതായും ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ അറിയിച്ചു.
ശ്രീലങ്കയിൽ കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന നടപടി ഏറെ പ്രതിഷേധത്തിനും ബഹുജന പ്രക്ഷോഭങ്ങൾക്കും ഹേതുവായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി ഗോടബയ രാജപക്സ മുസ്ലിം വിദ്വേഷം തീർക്കാനുള്ള വഴിയായിട്ടാണ് മൃതദേഹം കത്തിക്കുന്ന തീരുമാനമെടുത്തതെന്ന ആക്ഷേപവും വ്യാപകമായിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് മുസ്ലിം മൃതദേഹങ്ങൾ മാലദ്വീപ് വിദേശ മന്ത്രാലയം സ്വീകരിക്കണമെന്ന അഭ്യർഥനപോലും നടത്തേണ്ടിവന്നതും പ്രശ്നം രൂക്ഷമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കാനും മണ്ണിൽ സംസ്കരിക്കാനും അനുമതി നൽകിയ ലോകാരോഗ്യ സംഘടനയുടെ നിർദേശം വകവെക്കാതെയായിരുന്നു ശ്രീലങ്കയിലെ നിർബന്ധിത മൃതദേഹം കത്തിക്കൽ. രാജ്യത്തെ ജനസംഖ്യയുടെ ഒമ്പതു ശതമാനം വരുന്ന മുസ്ലിംകളുടെ വലിയൊരു പ്രശ്നത്തിനാണ് മുസ്ലിം വേൾഡ് ലീഗിെൻറ നിരന്തര ഇടപെടലിലൂടെ പരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.