സിജി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തവർ
സിജി ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു
ജിദ്ദ: തൊഴില്‍ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിവുകള്‍ തിരിച്ചറിഞ്ഞുകൊണ്ട് ലക്ഷ്യം നിര്‍ണയിക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രമുഖ കരിയര്‍ വിദഗ്ധന്‍ കാസിം അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാമിന്റെ 74ാം എഡിഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിൽ അന്വേഷണത്തിന് കൃത്യമായ ധാരണയുണ്ടാവണം. അതിനനുസരിച്ചുള്ള ബയോഡാറ്റ തയാറാക്കിയാവണം തൊഴില്‍ വിപണിയിലേക്ക് ഇറങ്ങേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു.
ആഗ്രഹമുള്ള ഏത് തൊഴില്‍ നൈപുണ്യവും മണിക്കൂറുകൾകൊണ്ട് ആർജിക്കാന്‍ കഴിയുന്നതാണ്. സാങ്കേതിക വിദ്യകളുടെ വികസനത്തോടെ അതിരുകളില്ലാത്ത ലോകമാണ് ആധുനിക തലമുറയുടെ മുന്നിലുള്ളത്. ആര്‍ക്കും എവിടെയും ജോലിചെയ്യാം. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ യുവാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഫിഫ ലോകകപ്പ് നടക്കാനിരിക്കുന്ന സൗദി അറേബ്യയില്‍ വരുംകാലങ്ങളില്‍ തൊഴില്‍ മേഖലയില്‍ വലിയ സാധ്യതകളായിരിക്കും തുറക്കാന്‍ പോവുന്നതെന്നും കാസിം അഭിപ്രായപ്പെട്ടു.
കെ.ടി. അബൂബക്കര്‍, എ.എം. അഷ്റഫ്, ബിജു കൊല്ലം, കെ.എം. ലത്തീഫ് മാസ്റ്റര്‍, ഡോ. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ കുന്നുമ്മല്‍, ശിഹാബ് കരുവാരക്കുണ്ട്, മുഹമ്മദ് ശരീഫ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ സംസാരിച്ചു. റഷീദ് അമീര്‍, എന്‍ജി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗങ്ങളെ അവലോകനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് എന്‍ജി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എന്‍ജി. താഹിര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഫവാസ് സ്വാഗതവും റൂബി സമീര്‍ നന്ദിയും പറഞ്ഞു. ഇബ്രാഹിം ശംനാട് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാമിന്റെ സെഷനുകൾ എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.