റിയാദ്: ചില്ല സർഗവേദിയുടെ 'എന്റെ വായന' പരിപാടിയിൽ റിയാദിലെ എട്ടു മലയാളി എഴുത്തുകാരുടെ കൃതികളുടെ വായനാനുഭവങ്ങളുടെ അവതരണവും ചർച്ചയും നടത്തി. നവംബർ വായനയുടെ ഭാഗമായ പരിപാടി മലാസ് റസ്റ്റാറന്റ് ഹാളിലാണ് നടന്നത്. മലയാളത്തിലെ മുഖ്യധാര ആനുകാലികങ്ങളിൽ എഴുതുന്നവരും തുടക്കക്കാരുമായ എഴുത്തുകാരുടെ ഓരോ കൃതിയാണ് അവതരണങ്ങൾക്ക് പരിഗണിച്ചത്. അവതരണങ്ങൾക്ക് ആമുഖമായി കെ.പി. സജിത്ത് സംസാരിച്ചു.
റിയാദിൽനിന്ന് എഴുതുന്ന മലയാളി എഴുത്തുകാരുടെ കൃതികളെ തുറന്ന ചർച്ചയിലേക്ക് കൊണ്ടുവരുക എന്നതാണ് ചില്ലയുടെ 'എന്റെ വായന'യുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഫൈസൽ കൊണ്ടോട്ടിയുടെ 'ചെമ്പകക്കൊമ്പിലെ പ്യൂപ്പ' എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സുധീർ അഹമ്മദ് അവതരണങ്ങൾക്ക് തുടക്കംകുറിച്ചു. ബീനയുടെ 'തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ' എന്ന കൃതിയുടെ വായനാനുഭവം വിപിൻകുമാർ പങ്കുവെച്ചു.
സബീന എം. സാലി രചിച്ച 'ലേഡി ലാവൻഡർ' എന്ന നോവൽ മൂസ കൊമ്പൻ അവതരിപ്പിച്ചു. എം. ഫൈസൽ എഴുതിയ 'സങ്കട് മോചൻ' എന്ന കഥാസമാഹാരത്തിലെ കഥകളെക്കുറിച്ച് ടി.ആർ. സുബ്രഹ്മണ്യൻ സംസാരിച്ചു. 'ഗ്രിഗർ സാംസയുടെ കാമുകി' എന്ന ജോസഫ് അതിരുങ്കലിന്റെ കഥാസമാഹാരത്തിന്റെ വായനാനുഭവമാണ് കെ.ജി. പ്രശോഭ് സദസ്സുമായി പങ്കുവച്ചത്.
ഖമർബാനു വലിയകത്ത് എഴുതിയ 'ഗുൽമോഹറിതളുകൾ' എന്ന കവിതാസമാഹാരത്തിന്റെ വായനാനുഭവം സജ്ന മടപ്പള്ളിയും നജിം കൊച്ചുകലുങ്കിന്റെ 'കനൽ മനുഷ്യർ' എന്ന അനുഭവക്കുറിപ്പുകളുടെ വായനാനുഭവം സഫറുദ്ദീൻ താഴേക്കോടും പങ്കവെച്ചു. നിഖില സമീർ എഴുതിയ 'അമേയ' എന്ന കവിതാസമാഹാരം ബഷീർ കാഞ്ഞിരപ്പുഴ അവതരിപ്പിച്ചു.
പുസ്തകാവതരണത്തിനുശേഷം നടന്ന ചർച്ചയിൽ വിനയൻ, സുരേഷ് ബാബു, അബ്ദുറസാഖ് തുടങ്ങിയവർ പങ്കെടുത്തു. കൃതികളുടെ ആസ്വാദനത്തിൽ അധിഷ്ഠിതമായ വായനയാണ് അവതാരകരും ചർച്ചയിൽ പങ്കെടുത്തവരും നടത്തിയത്. തുടർന്ന് എല്ലാ എഴുത്തുകാരും അവരുടെ എഴുത്തിന്റെ പശ്ചാത്തലവും അനുഭവവും പങ്കുവെച്ചു. പ്രവാസലോകത്തുനിന്ന് എഴുതിത്തുടങ്ങുന്നവർ ചില പ്രസാധകരുടെ പ്രലോഭനങ്ങളിലും ചതിയിലും വീഴാതിരിക്കണമെന്ന മുന്നറിയിപ്പ് ചർച്ചയിൽ ഉയർന്നുവന്നു.
എഴുത്തിന്റെ ഗുണവും മികവുമാണ് ഒരു കൃതിയുടെ പ്രസിദ്ധീകരണത്തിന് കാരണമാകേണ്ടതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. എഴുത്ത് സർഗാത്മക പ്രവൃത്തിയാകുന്നത് സൗന്ദര്യാത്മകവും സാമൂഹികവുമായ സാധ്യതകൾ തുറന്നിടുമ്പോഴാണെന്ന വസ്തുത മലയാളത്തിലെ ചില മികച്ച കൃതികളിൽനിന്നുള്ള ഉദ്ധരണികൾകൊണ്ട് അവതാരകർ ചൂണ്ടിക്കാണിച്ചു. സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.