റിയാദിലെ ചില്ല സർഗവേദിയുടെ ‘രാഷ്ട്ര വായന’യിൽ
എം. ഫൈസൽ സംസാരിക്കുന്നു
റിയാദ്: സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി റിയാദിലെ ചില്ല സർഗവേദിയുടെ ‘രാഷ്ട്ര വായന’ നടന്നു. ഇന്ത്യയുടെ ആശയ-രാഷ്ട്രീയ-ഭരണ സങ്കീർണതകളെപ്പറ്റി ചർച്ച ചെയ്യുന്ന മൂന്ന് പുസ്തകങ്ങളുടെ വായനാനുഭവങ്ങളുടെ അവതരണവും സംവാദവുമാണ് നടന്നത്. ‘ബീയിങ് മുസ്ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് എം. ഫൈസൽ അവതരണങ്ങൾക്ക് തുടക്കം കുറിച്ചു.
‘ദ ഹിന്ദു’ അസോസിയേറ്റ് എഡിറ്റർ സിയാവുൽ സലാം എഴുതിയ ദേശീയപ്രസക്തമായ പുസ്തകം ഇന്ത്യയിലെ മുസ്ലിം ജീവിതത്തെ അപരവത്കരിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയ പ്രക്രിയയാണ് വിശദീകരിക്കുന്നത്. സുൽത്താനേറ്റ്-മുഗൾ കാലഘട്ടത്തെയും സാംസ്കാരിക-സാമൂഹിക സമ്പന്നതയേയും തമസ്കരിക്കുന്ന, വർത്തമാനകാല തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സ്ഥാനാർഥിത്വം, സമ്മതിദാനം എന്നീ അവകാശങ്ങളിൽനിന്ന് മുസ്ലിം സാന്നിധ്യത്തെ പുറത്താക്കുന്ന, കുറ്റവാളികളായി മുദ്രകുത്തി മുസ്ലിംകളുടെ പാർപ്പിടങ്ങൾക്കുനേരെ നീതിന്യായവ്യവസ്ഥക്ക് ബാഹ്യമായ ബുൾഡോസർ രാജ് നടപ്പാക്കുന്ന രാഷ്ട്രീയവ്യവസ്ഥയെ തുറന്നുകാണിക്കുന്ന പുസ്തകത്തിന്റെ വായനയും ചർച്ചയും ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയുടെ ഉന്നതമായ ഭരണഘടനാതത്ത്വങ്ങളെ നിലനിർത്താൻ സഹായകമാണ് എന്ന് ഫൈസൽ അവകാശപ്പെട്ടു.
പ്രമുഖ പത്രപ്രവർത്തകൻ ജോസി ജോസഫ് എഴുതിയ ‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകം ഷിംന സീനത്ത് അവതരിപ്പിച്ചു. പട്ടാളങ്ങൾ നടത്തുന്ന ശബ്ദായമാനമായ ഭരണകൂട അട്ടിമറിക്ക് പകരം സർക്കാരുകളുടെ നിയമപാലന-അന്വേഷണ-നികുതി-സാമ്പത്തിക-തെരഞ്ഞെടുപ്പ് ഭരണ ഏജൻസികൾ നടത്തുന്ന നിശബ്ദമായ രാഷ്ട്രീയ അട്ടിമറിയുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുസ്തകം പങ്കുവെക്കുന്നത്. ലോകത്തെ മുഴുവൻ വിവരശേഖരണവും ഒരൊറ്റ സംരംഭമായി കണക്കാക്കുകയാണെങ്കിൽ അതായിരിക്കും ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനമെന്ന് എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു.
പ്രശസ്ത മലയാള കവിയും സാംസ്കാരികപ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ ‘ഹിന്ദുത്വരാഷ്ട്രീയത്തിെൻറ കഥ’ എന്ന പുസ്തകത്തിെൻറ വായനാനുഭവം ബീന അവതരിപ്പിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെയാണ് ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെട്ടതെന്ന് ചരിത്രപഠനത്തിലൂടെയും സാമൂഹിക-സാംസ്കാരിക വിശകലനത്തിലൂടെയും വിശദമാക്കുന്ന ഈ സമഗ്രഗ്രന്ഥം ജനാധിപത്യവിശ്വാസികൾക്ക് വിലപ്പെട്ട റെഫറൻസ് സ്രോതസ്സാണ്. ആയാസകരവും ആധികാരികവുമായ അന്വേഷണങ്ങളിലൂടെ ഗോപീകൃഷ്ണൻ കണ്ടെത്തിയ വസ്തുതകൾ അമൂല്യമാണ്. സ്വാതന്ത്ര്യസമര കാലത്ത് കോൺഗ്രസിന്റെ അകത്തും പുറത്തുമായി രൂപപ്പെട്ടിരുന്ന ഹിന്ദുത്വധാര എങ്ങനെയാണ് വർത്തമാന കാലത്ത് രാജ്യത്തിന്റെ ഭരണം തന്നെ കൈക്കലാക്കിയത് എന്ന് പുസ്തകം വിശദീകരിക്കുന്നതായി ബീന പറഞ്ഞു.
സോഷ്യലിസ്റ്റ് ചിന്തക്കൊപ്പം ഗാന്ധിയൻ തത്ത്വങ്ങൾക്കും നിലപാടുകൾക്കും ഇന്നത്തെ സംഘ്പരിവാർ അധിനിവേശത്തെ ചെറുക്കാൻ പ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്നാണ് ഗ്രന്ഥകാരൻ വിശ്വസിക്കുന്നത്.അവതരണങ്ങൾക്ക് ശേഷം നടന്ന സംവാദത്തിൽ കെ.പി.എം. സാദിഖ്, ശശി കാട്ടൂർ, റഫീഖ് പന്നിയങ്കര, റസൂൽ സലാം, ബാസിൽ മുഹമ്മദ്, നജിം കൊച്ചുകലുങ്ക്, ജോമോൻ സ്റ്റീഫൻ, വി.കെ. ഷഹീബ, പ്രഭാകരൻ, അനസ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു. സീബ കുവോട് ചർച്ചകളെ ഉപസംഹരിച്ച് സംസാരിച്ചു. വിപിൻ കുമാർ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.