റിയാദ്: രണ്ടുലോകോത്തര കായിക മാമാങ്കങ്ങൾക്ക് അടുത്ത വർഷം സൗദി അറേബ്യ വേദിയാകും. വേൾഡ് ബോക്സിങ് സൂപ്പർ സീരീസും വിപുലമായ കാർറേസിങ് ചാമ്പ്യൻഷിപ്പുമാണ് നടക്കുക.
സൗദി ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻറ് തുർക്കി അൽ ശൈഖ് കഴിഞ്ഞയാഴ്ച നടത്തിയ ലണ്ടൻ സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച കരാറുകൾ ഒപ്പുവെച്ചത്. 2018 മേയിലാണ് ആദ്യ ലോക ബോക്സിങ് സൂപ്പർ സീരീസ് ക്രൂയിസർവെയ്റ്റ് ഫൈനൽ നടക്കുക. ഫോർമുല വൺ, വേൾഡ് റാലി ചാമ്പ്യൻഷിപ്പ്, ഇൻഡികാർ, നാസ്കാർ, സ്പോർട്സ്കാർസ്, ടൂറിങ് കാർസ് ചാമ്പ്യൻഷിപ്പുകളിലെ താരങ്ങൾ പെങ്കടുക്കുന്ന ‘റേസ് ഒാഫ് ചാമ്പ്യൻസ്’ അന്താരാഷ്ട്ര കാറോട്ട മത്സരമാണ് രണ്ടാമത്തേത്. അടുത്ത വർഷം ആദ്യം റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് റേസ് ഒാഫ് ചാമ്പ്യൻസ് ടൂർണമെൻറ്. പെങ്കടുക്കുന്ന ഡ്രൈവർമാരുടെ പേരുവിവരവും മറ്റു വിശദാംശങ്ങളും അധികം വൈകാതെ പുറത്തുവിടും. ബീജിങ്ങിലെ ലോകപ്രശസ്ത കിളിക്കൂട് സ്റ്റേഡിയം, ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയം, വെംബ്ലി സ്റ്റേഡിയം, പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസ് തുടങ്ങിയ ഗംഭീര കളിയിടങ്ങളിലാണ് ഇതിന് മുമ്പ് റേസ് ഒാഫ് ചാമ്പ്യൻസ് അരങ്ങേറിയിട്ടുള്ളത്. ആ നിരയിലേക്ക് ഉയർത്തപ്പെടുകയാണ് കിങ് ഫഹദ് സ്റ്റേഡിയം. 75,000 പേർക്ക് മത്സരങ്ങൾ വീക്ഷിക്കാൻ ഇവിടെ സൗകര്യമുണ്ട്.
ജിദ്ദയിലാണ് ബോക്സിങ് സൂപ്പർ സീരീസ് നടക്കുക. മുഹമ്മദ് അലി ട്രോഫിയാണ് ഇതിൽ സമ്മാനമായി നൽകപ്പെടുന്നത്. 60 ലേറെ രാജ്യങ്ങളിൽ തൽസമയം സംപ്രേഷണം ചെയ്യപ്പെടുന്നതാണ് ബോക്സിങ് സൂപ്പർ സീരീസ്. ഇത്രയും വ്യാപ്തിയുള്ള ഒരു കായിക മത്സരം ആദ്യമായാണ് സൗദിയിൽ നടത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.