റിയാദ്: വ്യാഴാഴ്ച പുലർച്ചെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലും ഡ്രോണും പ്രതിരോധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ബുധനാഴ്ച്ച നാല് ഡ്രോണുകൾ തകർത്തതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ദേശീയ അടിയന്തര ജാഗ്രതാ പ്ലാറ്റ്‌ഫോം വഴി കിഴക്കൻ പ്രവിശ്യയിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ജനങ്ങൾ എത്രയും വേഗം കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ മുറികളിലേക്ക് മാറണമെന്നും ജനാലകളിൽ നിന്നും ബാൽക്കണികളിൽ നിന്നും അകന്നു നിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പുറത്തുള്ളവർ അടുത്തുള്ള കെട്ടിടങ്ങളിൽ അഭയം പ്രാപിക്കണമെന്നും അപകട സ്ഥലങ്ങളിൽ കൂട്ടം കൂടാനോ ദൃശ്യങ്ങൾ ചിത്രീകരിക്കാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പാലങ്ങളിൽ നിന്നും ഉയർന്ന കെട്ടിടങ്ങളിൽ നിന്നും മാറി സുരക്ഷിതമായി വാഹനം നിർത്തണം.
അടിയന്തര സാഹചര്യങ്ങളിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 നമ്പറിലും മറ്റ് ഭാഗങ്ങളിലുള്ളവർ 998 നമ്പറിലും ബന്ധപ്പെടേണ്ടതാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 865 ഡ്രോണുകളും 72 ബാലിസ്റ്റിക് മിസൈലുകളും എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം ആക്രമണങ്ങളും റിയാദിനെയും കിഴക്കൻ പ്രവിശ്യയെയുമാണ് ലക്ഷ്യം വെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.