റിയാദ്: 20 ലക്ഷത്തിൽ താഴെ യാത്രക്കാരെ ഉൾക്കൊള്ളുന്ന വിഭാഗത്തിൽ 2024 ൽ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നജ്റാൻ വിമാനത്താവളം നേടി. ചൈനയിലെ ഗ്വാങ്ഷൂവിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. അവാർഡ് പ്രഖ്യാപന വേളയിൽ നജ്റാൻ വിമാനത്താവളം അഞ്ചിൽ 4.68 എന്ന മികച്ച റേറ്റിങ് നേടി. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എം.എ.സി) നൽകുന്ന എയർപോർട്ട് സർവിസസ് ക്വാളിറ്റി അവാർഡുകളുടെ ഭാഗമയാണിത്.
നജ്റാൻ വിമാനത്താവളം
ദേശീയ വ്യോമയാന പദ്ധതിയുടെയും സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വിമാനത്താവളങ്ങളിലെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള സെക്കൻഡ് എയർപോർട്ട് ക്ലസ്റ്ററിന്റെ തുടർച്ചയായ ശ്രമങ്ങളെ സ്ഥിരീകരിക്കുന്നതാണ് ഈ നേട്ടം. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ യാത്രാനുഭവത്തിന്റെ ന്യായവും വസ്തുനിഷ്ഠവുമായ വിലയിരുത്തൽ ഉറപ്പാക്കുന്ന, കർശനവും സൂക്ഷ്മവുമായ രീതിശാസ്ത്രം അനുസരിച്ച് നടത്തുന്ന നേരിട്ടുള്ള യാത്രക്കാരുടെ സർവേകളെ അടിസ്ഥാനമാക്കിയാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ അവാർഡുകൾ നൽകുന്നത്.
ഈ ദേശീയ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് സെക്കൻഡ് എയർപോർട്ട് ക്ലസ്റ്റർ സി.ഇ.ഒ എൻജിനീയർ അലി മസ്റഹി വ്യക്തമാക്കി. വ്യോമയാന മേഖലക്ക് നേതൃത്വം നൽകുന്ന മികച്ച പിന്തുണയും രാജ്യത്തിനുള്ളിലെ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള അവരുടെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.