റിയാദ്: സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ജോർഡൻ എംബസിക്കും കുവൈത്ത് നയതന്ത്ര ഉദ്യോഗസ്ഥന്റെ വസതിക്കും നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.
നയതന്ത്ര കാര്യാലയങ്ങൾക്കും ദൗത്യങ്ങൾക്കും നേരെയുള്ള എല്ലാതരം അക്രമങ്ങളെയും നശീകരണ പ്രവർത്തനങ്ങളെയും സൗദി അറേബ്യ പൂർണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവുമൊടുവിൽ ജിദ്ദയിൽ നടന്ന ചർച്ചകളിൽ സമ്മതിച്ചതുപോലെ ശാന്തത പാലിക്കാനും ധാരണപ്രകാരം രാഷ്ട്രീയ പ്രക്രിയയിൽ പ്രതിജ്ഞാബദ്ധരാകാനും സുഡാനിൽ കലഹത്തിലേർപ്പെട്ട എല്ലാവരോടും ആവശ്യപ്പെടുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തങ്ങളുടെ കാര്യാലയം ആക്രമിച്ചുനശിപ്പിച്ച കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജോർഡൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖർത്തൂമിൽ പ്രവർത്തിക്കുന്ന എംബസി ഓഫിസ് മേധാവിയുടെ വസതി അടിച്ചുതകർത്തതായി അറിയിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആക്രമണങ്ങളെ അപലപിക്കുകയും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ലംഘനമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.