ജിദ്ദയിലെ ചേരിയൊഴിപ്പിക്കൽ നടപടി (ഫയൽ ഫോട്ടോ)

ജിദ്ദ കുടിയൊഴിപ്പിക്കൽ: 14,156 കുടുംബങ്ങൾക്ക് വീട്ടുവാടകയായി 24.3 കോടി റിയാൽ നൽകി

ജിദ്ദ: നഗര വികസനത്തിനായി ജിദ്ദയിൽ ചേരികളിൽനിന്ന് കുടിയൊഴിപ്പിച്ച 14,156 കുടുംബങ്ങൾക്ക് 24.3 കോടിയിലേറെ റിയാൽ വീട്ടുവാടകയായി നൽകി. കഴിഞ്ഞവർഷം ഒക്‌ടോബറിൽ നഗരവികസന പദ്ധതിയുടെ ഭാഗമായി ചേരിയൊഴിപ്പിക്കൽ ആരംഭിച്ചശേഷം ഇതുവരെ നൽകിയ തുകയുടെ കണക്കാണിതെന്ന് ചേരിവികസന സമിതി അറിയിച്ചു. ചേരികളിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പരിധിയിൽ വരുന്ന പ്രദേശങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കുന്ന സ്വദേശി കുടുംബങ്ങൾക്ക് വിവിധ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും മറ്റു സൗജന്യ സേവനങ്ങളും സർക്കാർ നൽകുന്നുണ്ട്. താൽക്കാലികമായി പാർപ്പിട സൗകര്യം ലഭ്യമാക്കൽ, വാടക അടക്കൽ അടക്കമുള്ള സേവനങ്ങളാണ് നൽകുന്നത്. വാടക അടക്കൽ സേവനത്തിന്റെ പ്രയോജനം ഇതുവരെ 14,156 കുടുംബങ്ങൾക്കാണ് ലഭിച്ചത്.

പദ്ധതി പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ, സാമൂഹിക സുരക്ഷ പദ്ധതി ഗുണഭോക്താക്കളായ 213 സൗദി യുവതീയുവാക്കൾക്ക് ഈ വിഭാഗത്തിൽപെട്ടവരെ ലക്ഷ്യമിട്ടുള്ള ശാക്തീകരണ പദ്ധതി വഴി തൊഴിലവസരങ്ങൾ ലഭ്യമാക്കി. ഭക്ഷ്യകിറ്റ്, കുടിവെള്ളം, ഭക്ഷണം, മരുന്ന്, ബേബി ഫുഡ് എന്നിവയുടെ വിതരണവും വീട്ടുപകരണങ്ങൾ സൗജന്യമായി നീക്കം ചെയ്യലും ഉൾപ്പെടെ 86,000 സേവനങ്ങൾ ഈ കുടുംബങ്ങൾക്ക് നൽകി.

Tags:    
News Summary - 24.3 crore Riyals were given as house rent to the families evicted from the slums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.