ദമ്മാം: സൗദി അറേബ്യയുടെ ദേശീയ വിമാനകമ്പനിയായ ‘സൗദിയ’യെ കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ കുവൈത്തി സ്ഥാപനം ക്ഷമാപണം നടത്തി. റിയാദില്‍ നിന്ന് ഇസ്രയേലി തലസ്ഥാനമായ തെല്‍ അവീവിലേക്ക് സൗദിയ സര്‍വീസ് നടത്തുന്നുവെന്നാണ് ഇന്‍റര്‍നെറ്റ് സേവനത്തില്‍ പ്രശസ്തമായ സ്ഥാപനം വാര്‍ത്ത നല്‍കിയത്. ഇത് പുറത്തുവന്ന ഉടനെ തന്നെ സൗദിയ മാനേജ്മെന്‍റ് സ്ഥാപനത്തെ ബന്ധപ്പെട്ട് വാര്‍ത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതുസംബന്ധിച്ച് മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് കമ്പനിയുടെ നിയമകാര്യ വിഭാഗത്തോട് നിയമനടപടികള്‍ സ്വീകരിക്കാന്‍ സൗദിയ മാനേജ്മെന്‍റ് നിര്‍ദേശിച്ചുവെന്ന് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ബാദര്‍ അറിയിച്ചു. കുവൈത്തില്‍ കേസ് നല്‍കാനും തീരുമാനിച്ചു.
പിന്നാലെ കുവൈത്തി സ്ഥാപനത്തിന്‍െറ ഉടമ ‘സൗദിയ’ ബന്ധപ്പെടുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷമാപണവുമായി കത്ത് അയക്കുകയും ചെയ്തു. കേസ് ഒഴിവാക്കാനായി എന്തുവേണമെങ്കിലും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പത്രങ്ങളില്‍ ഒൗദ്യോഗിക ക്ഷമാപണം പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് മന്‍സൂര്‍ അല്‍ ബാദര്‍ സൂചിപ്പിച്ചു. മൂന്നുപ്രമുഖ പത്രങ്ങളില്‍ ഒന്നാം പേജില്‍ കാല്‍പേജ് പരസ്യം പ്രസിദ്ധീകരിക്കണമെന്നായിരുന്നു നിര്‍ദേശം. സ്ഥാപന ഉടമ അത് അംഗീകരിക്കുകയും കുവൈത്തിലെ പ്രമുഖ പത്രങ്ങളായ അല്‍ ഖബസ്, അല്‍ വതന്‍, അല്‍ റായി എന്നിവയില്‍ ക്ഷമാപണം പ്രസിദ്ധീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.