റിയാദ്: തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് തൊഴില്‍ മന്ത്രാലയം ആരംഭിച്ച പുതിയ സംവിധാനത്തിലൂടെ വിദേശത്തുനിന്നുള്ള റിക്രൂട്ടിങ് ഗണ്യമായി കുറക്കാനായതായി സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള തൊഴിലാളികളെ ആവശ്യമുള്ള ഇതര കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനുള്ള അവസരം തുറന്നുകൊണ്ടാണ് മന്ത്രാലയം വിസ എണ്ണത്തില്‍ കുറവുവരുത്തിയത്.
മന്ത്രാലയത്തിന്‍െറ ‘ലേബര്‍ കേഡര്‍’ അഥവാ ‘കവാദിര്‍ അമല്‍’ എന്ന പോര്‍ട്ടല്‍ വഴിയാണ് സൗദിക്കകത്തുനിന്നുള്ള സ്പോണ്‍സര്‍ഷിപ്പിന് അവസരം ഒരുക്കിയത്. നിലവിലുള്ള തൊഴിലുടമക്ക് തൊഴിലാളിയുടെ സേവനം ആവശ്യമില്ളെങ്കില്‍ അത്തരം വിദേശ ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പിന് പേര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമാണ് ‘ലേബര്‍ കേഡര്‍’ സംവിധാനം. 2,200 വിദേശി ജോലിക്കാര്‍ ഇതിനകം തങ്ങളുടെ ബയോഡാറ്റ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഇതേ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നിലവില്‍ 700 സ്ഥാപനങ്ങള്‍ തൊഴിലാളികളെ ആഭ്യന്തരമായി സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്ന സംവിധാനത്തോട് സഹകരിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ തൊഴിലാളികളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നതിന് പകരം നിലവില്‍ സൗദിയിലുള്ള പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യക്കാരായ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള സംവിധാനമാണ് ‘ലേബര്‍ കേഡര്‍’ പോര്‍ട്ടല്‍. സ്ഥാപനങ്ങള്‍ക്കും നിലവില്‍ ജോലിയില്ലാതെ നാട്ടില്‍ പോകാന്‍ നിര്‍ബന്ധിതരാവുന്ന തൊഴിലാളികള്‍ക്കും പോര്‍ട്ടല്‍ അനുഗ്രഹമായിത്തീരും. നിതാഖാത്ത് വ്യവസ്ഥയില്‍ പച്ച ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ സംവിധാനം ഉപയോഗപ്പെടുത്താനാവുക. എന്നാല്‍ ആവശ്യത്തിലധികം ജോലിക്കാരുള്ളതിനാല്‍ മഞ്ഞയിലും ചുവപ്പിലുമുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തില്‍ കവിഞ്ഞ തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.