ആലിയിലെ പുരാതന കുഴിമാടങ്ങള്‍ വേലി കെട്ടി സംരക്ഷിക്കും 

മനാമ: ബഹ്റൈന്‍െറ പ്രധാന സാംസ്കാരിക പൈതൃകങ്ങളിലൊന്നായ ആലിയിലെ പുരാതന കുഴിമാടങ്ങള്‍ പൂര്‍ണമായും വേലി കെട്ടി ഭദ്രമാക്കാന്‍ അധികൃതര്‍ തയാറെടുക്കുന്നു. 4,000 വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകങ്ങളാണിത്. 
ഇതിനായി ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസ് നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലുമായി ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കുകയാണ്. തകര്‍ന്ന വേലികള്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കും. 
ലോകപൈതൃക കേന്ദ്രമെന്ന പദവിക്കായി പരിഗണിക്കാന്‍ യുനെസ്കോ അധികൃതര്‍ ഇവിടം പരിശോധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ മേഖലയുടെ സംരക്ഷണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. 2011 മുതല്‍ മൂന്നു തവണ ഇവിടുത്തെ വേലി തകര്‍ക്കപ്പെട്ടിട്ടുണ്ട്. 
കലാപകാരികള്‍ റോഡ് തടസപ്പെടുത്തുന്നതിനായി കല്ളെടുക്കാനും, കരാറുകാര്‍ അനധികൃതമായി ബില്‍ഡിങ് വേസ്റ്റ് തള്ളാനും, പരിസര വാസികള്‍ ചപ്പുചവറുകള്‍ ഉപേക്ഷിക്കാനുമെല്ലാമാണ് ഇത് തകര്‍ത്തത് എന്ന് കരുതുന്നു. ഇതില്‍ ഒരു കുഴിമാടം യുവാക്കള്‍ ശീഷ വലിക്കാനും മറ്റുമുള്ള മജ്ലിസാക്കി മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ടുണ്ട്. 
ഇവിടെ വേലി പുനസ്ഥാപിക്കുന്നതോടെ സി.സി.ടി.വി കാമറകളും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. നിയമലംഘകരെ പബ്ളിക് പ്രൊസിക്യൂഷന് കൈമാറാനാണ് അധികൃതര്‍ ആലോചിക്കുന്നത്. 
രാജ്യത്തിന്‍െറ മധ്യഭാഗം മുതല്‍ വടക്കന്‍ തീരം വരെ 25കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന 11 കുഴിമാടങ്ങളാണ് ലോക പൈതൃക പട്ടികയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനായുള്ള അപേക്ഷ ബഹ്റൈന്‍ ആറുവര്‍ഷം മുമ്പാണ് നല്‍കിയത്. 
ആലിക്കു പുറമെ ദാര്‍കുലൈബ്, ബൂരി, ഹമദ് ടൗണ്‍, കര്‍സകാന്‍ എന്നിവിടങ്ങളിലും പുരാതന കുഴിമാടങ്ങളുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.