റിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിന്‍െറ ഭാഗമായി അമേരിക്കയിലത്തെിയ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ചകള്‍ തുടരുന്നു. വിവര സാങ്കേതിക രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ്, സിസ്കോ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായാണ് അദ്ദേഹം ചൊവ്വാഴ്ച ചര്‍ച്ചകള്‍ നടത്തിയത്. ‘വിഷന്‍ 2030’ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി അമേരിക്കന്‍ കമ്പനികളുടെയും നിക്ഷേപകരുടെയും സഹായം തേടുന്നതിന്‍െറ ഭാഗമായാണിത്. ചെറുകിട, മൊത്ത വ്യാപാര രംഗം വിദേശ കമ്പനികള്‍ക്ക് തുറന്നുകൊടുത്തതിന്‍െറ പിറകെയാണ് നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനകം മൂന്ന് പ്രമുഖ കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് അനുമതി നല്‍കി. ഇതിന് പുറമെ സൗദിയില്‍ നിന്നുള്ള മിടുക്കര്‍ക്ക് ഐ.ടി രംഗത്ത് പരിശീലനം നല്‍കുന്നതിനും രാജ്യം ഡിജിറ്റല്‍ യുഗത്തിലേക്ക് മാറുന്നതിനുള്ള സാങ്കേതിക പിന്തുണ ഉറപ്പു നല്‍കുന്നതിനുമായി മൈക്രോസോഫ്റ്റുമായി അദ്ദേഹം ധാരണ പത്രം കൈമാറി. കമ്പനി സി.ഇ.ഒ സത്യ നഡേലാണ് ധാരണ പത്രം കൈമാറിയത്.
ഇതനുസരിച്ച് സൗദിയില്‍ ഐ.ടി രംഗത്ത് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ മൈക്രോസോഫ്റ്റ് ഒരുക്കും. ഐ.ടി രംഗത്തു തന്നെയുള്ള മറ്റൊരു പ്രമുഖ കമ്പനിയായ ‘സിസ്കോ’ അധികൃതരുമായും അദ്ദേഹം ചര്‍ച്ച നടത്തി. സാന്‍ഫ്രാന്‍സിസ്കോയിലെ കമ്പനി ആസ്ഥാനത്ത് ജോണ്‍ ചേംബേഴ്സുമായാണ് ചര്‍ച്ചകള്‍ നടന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളും സാങ്കേതിക രംഗത്ത് നല്‍കുന്ന സേവനങ്ങളും കമ്പനി അധികൃതര്‍ അമീര്‍ മുഹമ്മദുമായി പങ്കുവെച്ചു.
അമേരിക്കയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.