മണ്ണോട് ചേര്‍ന്നത് ഖുന്‍ഫുദക്കാരുടെ പ്രിയപ്പെട്ട മൗലവി

ജിദ്ദ: ഒരുപാട് മയ്യിത്തുകളെ ആദരപൂര്‍വം പരിപാലിച്ച സുബൈര്‍ മൗലവിയുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ ഖുന്‍ഫുദയിലെ പ്രവാസലോകം കണ്ണീര്‍ വാര്‍ത്തു.  ജീവിതത്തിന്‍െറ സായന്തനത്തിലും കര്‍മനിരതനായ മൗലവിയുടെ വിയോഗം അദ്ദേഹത്തെ അറിയുന്നവര്‍ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്.  ആരു മരിച്ചു എന്നു കേട്ടാലും ഓടിയത്തെി വേണ്ടതെല്ലാം ആത്മാര്‍ഥതയോടെ ചെയ്യുന്ന മൗലവി 35 വര്‍ഷമായി ഖുന്‍ഫുദയിലെ മലയാളികളുടെ എല്ലാമെല്ലാമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ കാറപകടത്തിലാണ്  അദ്ദേഹം മരിച്ചത്. ഒപ്പം സഞ്ചരിച്ച കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് അഫ്സലും മരിച്ചു. ഇരുവരും അല്‍ ഹാസ്മി കമ്പനിയിലെ ജീവനക്കാരായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണ തേക്കും തോട് സ്വദേശിയായ  സുബൈര്‍മൗലവി മൂന്നര പതിറ്റാണ്ട് മുമ്പ് ഖുന്‍ഫുദ മുനിസിപ്പാലിറ്റിയില്‍ ജോലിയില്‍ ചേര്‍ന്നതാണ്്. അക്കാലത്ത് ദയൂബന്ദ് അറബിക്കോളജില്‍ നിന്ന് ബിരുദം നേടിയ ആളാണ്. ഖുന്‍ഫുദയിലെ പഴയ സൂഖില്‍ അദ്ദേഹത്തിന്‍െറ താമസ കേന്ദ്രം ‘മൗലവി റൂം’ എന്ന പേരില്‍ പ്രശസ്തമായിരുന്നു. പ്രവാസി മലയാളികളുടെ ആശ്വാസകേന്ദ്രമായിരുന്നു അത്്. ഏതാനും വര്‍ഷം മുമ്പാണ് ആ കെട്ടിടം പൊളിച്ചുപോയത്.
അനേകം  മയ്യിത്ത് നമസ്കാരങ്ങള്‍ മൗലവി റൂമില്‍ വെച്ചു നടത്തിയിട്ടുണ്ടെന്ന്  പൊതുപ്രവര്‍ത്തകനായ ടി.പി അഷ്റഫ് ഓര്‍ക്കുന്നു.  ആരുമരിച്ചാലും മയ്യിത്ത് കുളിപ്പിക്കാന്‍ മൗലവിയാണ് മുന്നിലുണ്ടാവുക. നമസ്കാരത്തിന് നേതൃത്വം നല്‍കലും അദ്ദേഹം തന്നെയായിരുന്നു. മതപരമായ കാര്യങ്ങളില്‍  എന്ത് സംശയമുണ്ടാവുമ്പോഴും മൗലവിയെയാണ് സമീപിച്ചത്. പ്രശസ്തി ആഗ്രഹിക്കാത്ത പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി ജാലിയാത്ത് സെന്‍ററില്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ മതപഠന ക്ളാസ് ആരംഭിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തില്‍ നിന്ന് അറിവ് തേടി എത്തിയിരുന്നത്്.  സന്ദര്‍ശന വിസയിലത്തെിയ  മൗലവിയുടെ ഭാര്യ  പത്ത് ദിവസം മുമ്പാണ്  നാട്ടിലേക്ക് തിരിച്ചത്. പ്രായമായതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു മൗലവിയും.
യുവാവായ മുഹമ്മദ് അഫ്സലിന്‍െറ മരണവും ഖുന്‍ഫുദയിലെ പ്രവാസിസമൂഹത്തിന് വലിയ ദുഃഖമായി. അഫസലിന്‍െറ ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഖുന്‍ഫുദയിലുണ്ടായിരുന്നു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാത്രി പത്ത് മണിക്ക് ഖുന്‍ഫുദ പഴയ സുക്കിലെ വലിയ പള്ളിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. രണ്ട് മയ്യിത്തുകളും ഖാലിദിയ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.