ഹജ്ജ്: പുണ്യസ്ഥലങ്ങളില്‍  അവസാന വട്ട ഒരുക്കങ്ങള്‍ തുടങ്ങി

ജിദ്ദ: ഹജ്ജിന് മുന്നോടിയായി പുണ്യസ്ഥലങ്ങളില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ അവസാന വട്ട ഒരുക്കങ്ങള്‍ തുടങ്ങി. 15 ഓളം വകുപ്പുകള്‍ക്ക് കീഴിലാണ് മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. തമ്പുകളിലെ അറ്റക്കുറ്റ പണികള്‍ക്കും ശുചീകരണ ജോലികള്‍ക്കും 5000 തോളം തൊഴിലാളികള്‍ മിനയിലുണ്ട്. റോഡുകള്‍ നന്നാക്കുക, കേടായ സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റുക, തുരങ്കങ്ങളില്‍ ഫാനുകളും ലൈറ്റുകളും പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുക, ബോര്‍ഡുകള്‍ സ്ഥാപിക്കുക  തുടങ്ങിയ ജോലികള്‍ മക്ക നഗരസഭക്ക് കീഴില്‍ പൂര്‍ത്തിയായിവരികയാണ്. ജലസംഭണികളും പൈപ്പുകളും ടാപ്പുകളും പരിശോധിക്കുകയും കേടായവ മാറ്റുകയും ചെയ്യുന്ന ജോലികള്‍ ജല വകുപ്പിന് കീഴില്‍ നടക്കുന്നു. ജംറകളിലേക്ക് എത്തുന്ന 204, 206 റോഡുകള്‍ വികസിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം മിനയില്‍ നടപ്പാക്കിയ പ്രധാന പദ്ധതികളിലൊന്നാണിത്. ജംറക്ക് പടിഞ്ഞാറ് ഭാഗത്ത് വികസപ്പിച്ച മുറ്റങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ച് നടപ്പാതയൊരുക്കല്‍ പൂര്‍ത്തിയായി. ഇതോടെ ജംറകളിലെ കല്ളേറിനു ശേഷം തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ മസ്ജിദുല്‍ഹറാമിലേക്കും മക്കയിലെ താമസ കേന്ദ്രങ്ങളിലേക്കുമത്തൊന്‍ സാധിക്കും. പവര്‍ സ്റ്റേഷനുകള്‍ പരിശോധിക്കുന്ന നടപടികള്‍ വൈദ്യുതി വകുപ്പിനു കീഴിലും മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ മെഡിക്കല്‍ സെന്‍ററുകളിലും ആശുപത്രികളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്ന നടപടികള്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലും പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ബലി മൃഗങ്ങളെ ഓണ്‍ലൈന്‍ വഴി ബുക് ചെയ്യാനുള്ള സംവിധാനം ഈ ഹജ്ജ് മുതല്‍ തുടങ്ങിയിട്ടുണ്ട്. ഈ സൗകര്യം വിദേശ തീര്‍ഥാടകര്‍ക്കും ഉടന്‍ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 
ഇത് സംബന്ധിച്ച് പഠനം നടത്താന്‍ പ്രത്യേക സമിതിയുണ്ട്. വിവിധ രാജ്യങ്ങളിലെ ഹജ്ജ് മിഷനുകളായി ധാരണയുണ്ടാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക. വരും വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായേക്കാവുന്ന വര്‍ധനവ് കണ്ടാണ് പദ്ധതിയെ ഹജ്ജ് മന്ത്രാലയവും ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുമായും ബന്ധിപ്പിക്കാന്‍ പദ്ധയിട്ടത്. ഹജ്ജ് വേളയില്‍ പ്രാകൃതമായ രീതിയിലുള്ള അറവ് ഇല്ലാതാക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ബലി മാംസം അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കുന്നതിനുമാണ് ഐ.ഡി.ബിയുടെ മേല്‍നോട്ടത്തില്‍ വിതരണം തുടങ്ങിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.