റിയാദ്: ശാസ്ത്ര ഗവേഷണ രംഗത്ത് പടിഞ്ഞാറന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച രാജ്യം സൗദി അറേബ്യയാണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്വര്‍’ മാഗസിന്‍ പുറത്തുവിട്ട ഗവേഷണ സൂചികയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഇതര ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് സൗദിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 നുള്ളില്‍ ഗവേഷണ രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഉന്നത ശാസ്ത്ര സര്‍വകലാശാലകളും അത്യാധുനിക സൗകര്യങ്ങളുള്ള ലാബോറട്ടറികളുമൊക്കെ സ്ഥാപിക്കാനായി വന്‍ നിക്ഷേപമാണ് 2008 മുതല്‍ സൗദി നടത്തിയത്. ഇതിന്‍െറ ഫലമായാണ് ഇതര രാജ്യങ്ങളെ പിന്നിലാക്കാനായതെന്നും റിപ്പാര്‍ട്ടില്‍ പറയുന്നു.
എണ്ണയിതര മേഖലയില്‍ നിന്ന് വരുമാനം കണ്ടത്തെി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷണ രംഗത്ത് കൂടുതല്‍ മുതല്‍ മുടക്കാന്‍ തീരുമാനിച്ചത്. കിങ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാല, കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാല എന്നിവയുടെ കീഴിലാണ് വിവിധ ഭാഗങ്ങളിലായി ശാസ്ത്ര ഗവേഷണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 89 രാജ്യങ്ങളാണ് ഗവേഷണ രംഗത്ത് സൗദി സര്‍വകലാശാലകളുമായി സഹകരിച്ചത്.
ആഗോള ഗവേഷണ രംഗത്തെ വമ്പന്മാരായ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളാണ് സൗദിയുമായി വലിയ രീതിയില്‍ സംയുക്ത സംരംഭങ്ങളിലേര്‍പ്പെടുന്നത്.
അന്താരാഷ്ട്ര നിലവാരമനുസരിച്ചുള്ള ഗവേഷകര്‍ സൗദിയില്‍ കുറവാണെങ്കിലും ഈ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര പഠനങ്ങള്‍ക്കായി സൗദി വിദ്യാര്‍ഥികളെ വിദേശ സര്‍വകാലാശാലകളിലേക്ക് അയക്കുന്നതിന് വന്‍ തുകയുടെ സ്കോളര്‍ഷിപ്പാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
സ്കോളര്‍ഷിപ്പ് നേടി പുറത്തു പോകുന്ന വിദ്യാര്‍ഥികളുടെ മികവും പരിചയവും ഭാവിയില്‍ ഗവേഷണ രംഗത്ത് മുതല്‍ കൂട്ടാവുമെന്നാണ് പ്രതീക്ഷയിലാണ് ഈ നടപടി.
ശാസ്ത്ര ഗവേഷണ രംഗത്ത് വരും വര്‍ഷങ്ങളിലും സൗദി മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.