നേരിട്ട് അറിയിക്കുന്ന ഏതുവിഷയത്തിനും 24 മണിക്കൂറിനകം മറുപടി –അംബാസഡര്‍ 

ജുബൈല്‍ : ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട് നേരിട്ട് അറിയിക്കുന്ന ഏതു വിഷയത്തിനും 24 മണിക്കൂറിനകം മറുപടി നല്‍കുമെന്ന് അംബാസഡര്‍ അഹ്മദ് ജാവേദ്. ജുബൈലിലെ സന്നദ്ധ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. നാല്‍പതോളം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടു. എംബസിയുടെ ജുബൈല്‍ സേവന കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ജയന്‍ തച്ചമ്പാറ റിപ്പോര്‍ട്ടായി നല്‍കി. 
പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ജുബൈലില്‍ എംബസി ഉദ്യോഗസ്ഥന്‍െറ സാന്നിധ്യം, വി.എഫ്.എസ് സ്ഥിരം സംവിധാനം, മാസങ്ങളായി ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ പ്രശ്നങ്ങള്‍, റിയാദ് എംബസിയില്‍ നിന്നും യഥാസമയം മറുപടി ലഭിക്കാത്തത്തിലെ പ്രശ്നങ്ങള്‍, തൊഴില്‍ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ഉണ്ടാവുന്ന ഭീഷണികള്‍ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചക്ക് വന്നത്. മൂന്നു വര്‍ഷത്തിലേറെയായി ജുബൈല്‍ മോര്‍ച്ചറിയില്‍ ഇന്ത്യക്കാരന്‍െറ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വിഷയവും ഉന്നയിക്കപ്പെട്ടു.
എല്ലാ വിഷയങ്ങളും  അംബാസഡര്‍ കേള്‍ക്കുകയും കുറിച്ചെടുക്കുകയും ചെയ്തു. കാര്യങ്ങള്‍ പഠിച്ചുവരികയാണെന്ന് പറഞ്ഞ അദ്ദേഹം, കഴിയുന്നത്ര കാര്യങ്ങളില്‍ നടപടി എടുക്കാമെന്ന ഉറപ്പും നല്‍കി. 
ജുബൈലിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അംബാസഡര്‍ സന്നദ്ധ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ അവസരം ഒരുക്കുന്നത്. സേവന കേന്ദ്രത്തില്‍ മരണ വിഭാഗം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സലീം ആലപ്പുഴ, തൊഴില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സൈഫുദ്ദീന്‍ പൊറ്റശേരി, അഡ്വ. ആന്‍്റണി, ഇബ്രാഹിം കുട്ടി, ഷംസുദീന്‍ ചെട്ടിപടി,  അബ്ദുല്‍ കരീം കാസിമി, മുകേഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.