റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസയിലും ഉംറ വിസയിലുമെത്തി കാലാവധി കഴിഞ്ഞവർക്ക് പിഴയോ മറ്റ് നിയമനടപടികളോ ഇല്ലാതെ രാജ്യം വിടാൻ പ്രത്യേക അനുമതി നൽകി ഹജ്ജ് ഉംറ മന്ത്രാലയം. വിസ കാലാവധി തീർന്നവർക്ക് നേരിട്ട് വിമാനത്താവളങ്ങൾ വഴി മടങ്ങാൻ മന്ത്രാലയം സൗകര്യമൊരുക്കിയതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.
റമദാൻ എട്ടിന് (മാർച്ച് 18) മുൻപ് വിസ കാലാവധി അവസാനിച്ച സന്ദർശകർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇത്തരം യാത്രക്കാർക്ക് വിസ ദീർഘിപ്പിക്കുകയോ അധിക ഫീസുകൾ ഒടുക്കുകയോ ചെയ്യാതെ തന്നെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി നേരിട്ട് സ്വദേശങ്ങളിലേക്ക് മടങ്ങാവുന്നതാണ്.
ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യം വിടാൻ നിശ്ചിത സമയപരിധി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുള്ളത്. അതിനുശേഷം യാത്ര ചെയ്യുന്നവർ നിലവിലുള്ള നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിഥികളായെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമാണ് മന്ത്രാലയത്തിെൻറ ഈ നീക്കം. പുണ്യഭൂമിയിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നവർക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാകരുത് എന്ന സൗദി സർക്കാരിന്റെ താല്പര്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.