കര്‍ണാടക സ്വദേശിയുടെ മൃതദേഹം  നാല് മാസമായി റിയാദിലെ മോര്‍ച്ചറിയില്‍

റിയാദ്: താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ട കര്‍ണാടക സ്വദേശിയുടെ മൃതദേഹം നാല് മാസമായി റിയാദിലെ ആശുപത്രി മോര്‍ച്ചറിയില്‍. ബിജാപൂര്‍ ജില്ലയിലെ ഹഞ്ചനാല്‍ സ്വദേശി ബിറാദാറിന്‍െറ മകന്‍ ബസന ഗൗഡിന്‍െറ (29) മൃതദേഹമാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുന്നത്. നാട്ടില്‍ അയക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമം തുടരുന്നു. 2014 ഒക്ടോബര്‍ 30ന് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലത്തെിയ ബസന ഗൗഡിനെ എക്സിറ്റ് അഞ്ചിലെ താമസസ്ഥലത്ത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് മരിച്ച നിലയില്‍ കണ്ടത്. 
വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ഗര്‍നാത സ്റ്റേഷനിലെ പൊലീസ് സംഘം മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിടുകയും ശുമൈസി ആശുപത്രിയില്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 
പൊലീസ് ക്ളിയറന്‍സ് നല്‍കിയതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ എക്സിറ്റ് വിസ അടിച്ച് മൃതദേഹം അയക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിവെച്ചെങ്കിലും പിതാവിന്‍െറ അസുഖം മൂലം തിരക്കിലായതിനാല്‍ തുടര്‍ ശ്രമങ്ങളുണ്ടായില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും മൃതദേഹം എത്താത്തതിനാല്‍ നാട്ടിലെ കുടുംബാംഗങ്ങള്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വഴി റിയാദിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ട് സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. എംബസി അധികൃതര്‍ സ്പോണ്‍സറെ വിളിച്ചുവരുത്തിയപ്പോഴാണ് പിതാവിന്‍െറ അസുഖം മൂലമുണ്ടായ അസൗകര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള ചെലവ് വഹിക്കാനുള്ള സാമ്പത്തിക പരാധീനതയും അദ്ദേഹം അറിയിച്ചു. മരണപ്പെടുന്നതുവരെയുള്ള 20 ദിവസത്തെ ശമ്പളം ബാക്കിയുണ്ടായിരുന്നത് എംബസിയെ ഏല്‍പിച്ച് മറ്റ് നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പിന്നീട് എംബസി നോര്‍ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടിനെ ചുമതലപ്പെടുത്തുകയായിരുന്നു. 
അപ്പോഴേക്കും മൂന്നുമാസം പിന്നിടുകയും എക്സിറ്റ് വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. അത് പുതുക്കിയെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് തുടര്‍ നടപടികള്‍ക്ക് തടസമായി. 
മരണം സംഭവിച്ചാല്‍ ഒരു മാസത്തിനുള്ള സിവില്‍ അഫയേഴ്സ് വകുപ്പില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം എന്നാണ് നിയമം. പിഴയൊടുക്കി അത് നേടി. മൃതദേഹം ഏറ്റുവാങ്ങാമെന്ന വീട്ടുകാരുടെ സമ്മത പത്രവും എത്തി. മൃതദേഹം എംബാം ചെയ്യാനുള്ള ഫീസായ 4000 റിയാല്‍ ശുമൈസി ആശുപത്രിയില്‍ എംബസിയില്‍ നിന്ന് അടച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.