റിയാദ്: രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന തടയുകയും തകർക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച പുലർച്ച 12.30 ഓടെയാണ് ആക്രമണമുണ്ടായതെന്ന് മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ ചില ഊർജനിലയങ്ങൾക്ക് സമീപമാണ് പതിച്ചത്. ഇതുമൂലമുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തിവരുകയാണ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപമാണ് സംഭവം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ദേശീയ അടിയന്തര ജാഗ്രത പ്ലാറ്റ്‌ഫോം വഴി പ്രദേശവാസികൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടസാധ്യത ഒഴിഞ്ഞതിനെ തുടർന്ന് പിന്നീട് പുതിയ അറിയിപ്പും പുറപ്പെടുവിച്ചു. ജനങ്ങൾ ഉടനടി സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്കോ മുറികളിലേക്കോ മാറണമെന്നും ജനലുകളിൽനിന്ന് അകലം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിരുന്നു. പുറത്തുള്ളവർ സുരക്ഷിതമായ മറവുകളിലേക്ക് മാറണമെന്നും ബാൽക്കണികളിലോ ടെറസ്സിലോ നിൽക്കരുതെന്നും കർശനമായ സുരക്ഷ മുന്നറിയിപ്പ് നൽകി. കൂടാതെ, സംഭവസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും ഒഴിവാക്കണമെന്നും അപകടമേഖലകളിൽനിന്ന് വിട്ടുനിൽക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾപ്രകാരം, ഇതുവരെ നടന്ന ആക്രമണങ്ങളിൽ 885 ഡ്രോണുകളും 83 ബാലിസ്റ്റിക് മിസൈലുകളും 9 ക്രൂയിസ് മിസൈലുകളും വ്യോമസേന വിജയകരമായി തകർത്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യം വെച്ചുള്ളവയായിരുന്നു. തുറസ്സായ സ്ഥലങ്ങളിൽനിന്നും ചില്ല് പാളികളുള്ള ഇടങ്ങളിൽനിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് ഒരിക്കൽ കൂടി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.