ദോഹ: യമനിലെ ആഭ്യന്തര യുദ്ധവും സഖ്യ സേനയുടെ ഇടപെടലും വരുത്തിയ ദുരിതത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ട് അതീവ ആശങ്കാജനകമാണെന്ന് ഖത്തർ. റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
സഖ്യ സേനയിലെ പ്രധാനികളായ യു.എ.ഇക്കും സൗദി അറേബ്യക്കും ആയുധങ്ങൾ നൽകുന്നത് നിർത്തിവെക്കണമെന്ന സമ്മർദം വന്നതിന് പിന്നാലെയാണ് ഗുരുതരമായ പ്രത്യാഘാതത്തിന് വഴി വെക്കുന്ന യു.എൻ റിപ്പോർട്ട് പുറത്ത് വന്നത്. നിയമ ലംഘനങ്ങളും യുദ്ധ കുറ്റകൃത്യങ്ങളും തടയുകയെന്നത് മാനുഷികമായ ബാധ്യതയാണെന്ന് വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. യമനിലെ എല്ലാ വിഭാഗങ്ങളെയും ഒരു മേശക്ക് ചുറ്റും ചർച്ചക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഇതിൽ നിന്നും ആരെയും മാറ്റി നിർത്താൻ പാടില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. സമഗ്രമായ ചർച്ചയാണ് യമൻ വിഷയത്തിൽ നടക്കേണ്ടത്. വിഘടിച്ച് നിൽക്കുന്ന എല്ലാ വിഭാഗത്തെയും ഒരുമിച്ച് കൂട്ടി വേണം ചർച്ച നടത്താൻ. അല്ലാതെ നടക്കുന്ന ചർച്ചകൾ പ്രഹസനമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച അന്വേഷണ കമ്മീഷൻ യമനിലെ നിലവിലെ അവസ്ഥയിൽ അതീവ ദുഖവും ഉത്കണ്ഠയുമാണ് രേഖപ്പടുത്തിയത്. സൗദി അറേബ്യയും യു.എ.ഇയും യമനിലെ ഭരണകൂടവും ഇതിൽ തുല്യ പങ്കാളികളാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
െസപ്തംബർ 2014 മുതൽ ജൂലൈ 2018 വരെയുണ്ടായ ആക്രമണങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ഇതിൽ എല്ലാ ഭാഗത്ത് നിന്നും യുദ്ധ കുറ്റകൃത്യം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സഖ്യ സേനയിലെ ചില രാജ്യങ്ങൾ തടവുകാർക്കെതിരിൽ അതീവ ഗുരുതരമായ കയ്യേറ്റമാകണ് നടത്തിയിട്ടുള്ളത്. മനുഷ്യത്വമില്ലാത്ത തരത്തിലുള്ള അതിക്രമണാണ് തടവുകാരോട് കാണിച്ചതെന്നും ഈ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ യമൻ വിഷയം ലോക തലത്തിൽ വലിയ ചർച്ചക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.