ഖത്തർ ദേശീയ വിഷൻ 2030െൻറ ഭാഗമായാണ് ഫിഫ ലോകകപ്പിന്റെ പദ്ധതിയും നടപ്പാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
ദോഹ: ഖത്തറിന്റെ മാത്രമല്ല, അയൽരാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് മേഖലയുടെ തന്നെ ചരിത്രത്തിലെ സുപ്രധാന ഏടായി ഫിഫ ലോകകപ്പ് മാറുമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നതായിരിക്കും ലോകകപ്പിന്റെ ആതിഥേയത്വം. സാമൂഹിക, മാനുഷിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിൽ പരിവർത്തനത്തിന് ഈ ടൂർണമെൻറ് അവസരമായി മാറും. മേഖലയുടെ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായി ഫിഫ ലോകകപ്പ് അടയാളപ്പെടുത്തുകയും ചെയ്യും -ഹസൻ അൽ തവാദി വ്യക്തമാക്കി. ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിനോടനുബന്ധിച്ച് നടന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഡിലീസ്റ്റിലും അറബ് ലോകത്തും നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പെന്നും യോഗത്തിലെ മുഖ്യപ്രഭാഷകനായ അൽ തവാദി ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ആരാധകരാണ് ഓരോ ലോകകപ്പും അതത് മേഖലകളിൽ വരുത്തിയ മാറ്റങ്ങളെ ഉൾക്കൊണ്ടത്. ഈ സമയം, ഇത് ഞങ്ങളുടെ ഊഴമാണ്. നമ്മുടെ സ്വന്തം നാടിനായി ചരിത്രം സൃഷ്ടിക്കാനുള്ള സമയം. അറബ് ലോകത്തിന്റെയും മിഡിലീസ്റ്റിന്റെയും യഥാർഥ പാരമ്പര്യവും പ്രതാപവും ലോകത്തെ കാണിക്കുന്നതിനുള്ള സുവർണാവസരമാണിത്. ഖത്തർ ദേശീയ വിഷൻ 2030െൻറ ഭാഗമായാണ് ഫിഫ ലോകകപ്പ് 2022ന്റെ ഓരോ ലെഗസി പദ്ധതിയും നടപ്പാക്കിയിരിക്കുന്നത് -അൽ തവാദി വിശദീകരിച്ചു.
ലോകകപ്പിനു മുമ്പുതന്നെ ലെഗസി പദ്ധതികൾ അതിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണെന്നും ഇനിയും മൂന്നു മാസത്തിലധികം സമയം ലോകകപ്പിന്റെ കിക്കോഫിനുണ്ടെന്നും തവാദി പറഞ്ഞു.
ദോഹ മെട്രോ, ഹമദ് രാജ്യാന്തര വിമാനത്താവളം, പുതിയ റോഡുകൾ, ഹോട്ടലുകൾ, മറ്റു സൗകര്യങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യം സുപ്രധാനമായ മാറ്റത്തിലൂടെയാണ് കടന്നുപോയിരിക്കുന്നത്. ലോകകപ്പിനുശേഷവും ദീർഘകാലത്തേക്കുള്ള സാമ്പത്തിക വളർച്ചയിൽ ഇവയെല്ലാം വലിയ പങ്കുവഹിക്കും.
യാഥാർഥ്യത്തിലേക്ക് വേഗത്തിൽ ചുവടുവെക്കുകയാണ് നമ്മുടെ സ്വപ്നം. നമ്മുടെ മേഖലയുടെ ചരിത്രത്തിന്റെ ഭാഗമായി ലോകകപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരിലേക്കും ആ നിമിഷങ്ങളെ പങ്കുവെക്കാൻ കാത്തിരിക്കുകയാണ് -ഹസൻ അൽ തവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.