ദോഹ: ഭിന്നതക്കിടയിൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകമാണ് കായിക മേഖലയെന്ന് 2022 ഖത്തർ ലോകകപ്പ് സംഘാടക സമിതി സെക്രട്ടറി ജനറൽ ഹസൻ അബ്ദുല്ല അൽതവാദി. ലോകം മുമ്പത്തേക്കാൾ കൂടുതൽ മൂല്യം തേടുന്ന കാലഘട്ടത്തിൽ ഫുട്ബോളിന് വലിയ തോതിൽ സമന്വയം സൃഷ്ടിക്കാൻ സാധിക്കും. ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴ്മയും വിനയവും ക്ഷമയും അഭ്യസിപ്പിക്കുന്ന കളരിയാണ് ഫുട്ബോൾ. വർത്തമാനകാലത്ത് ഏറെ ആവശ്യമുള്ള ഘടകങ്ങളാണ് ഇവയത്രയും.
ഫുട്ബോളെന്നത് വെറുമൊരു കളിയെന്ന രീതിയിൽ കാണേണ്ട ഒന്നല്ല. വൻകരകൾക്കിടയിൽ പോലും ഐക്യത്തിെൻറ പാത തീർക്കാൻ ഫുട്ബോളിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഭിന്നതകളെ ഫുട്ബോളുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സമൂഹത്തിൽ നൻമ വിതറാൻ കഴിയുന്ന ഇത്തരം പൊതു വേദികളെ േപ്രാത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ഹസൻ തവാദി അഭിപ്രായപ്പെട്ടു. നമ്മുടെ ശോഭനഭാവി തെളിയിക്കാൻ കഴിയുന്നതായിരിക്കും ദോഹയിൽ നടക്കുന്ന 2022ലെ ലോകകപ്പ്. ഗൾഫ് മേഖലയെ മറ്റ് ലോകരാജ്യങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കാൻ ദോഹ ലോകകപ്പ് കൊണ്ട് സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. കളിക്കാൻ എത്തുന്നവർക്കും കളി കാണാൻ എത്തുന്നവർക്കും നവ്യാനുഭവമായിരിക്കും ഇത് നൽകുക.
അറബ് സംസ്ക്കാരത്തിെൻറ പ്രത്യേകതയും അറബ് ഇസ്ലാമിക ആഥിത്യ മര്യാദയും അടുത്തറിയാനും സംസ്ക്കാരങ്ങൾ തമ്മിൽ പരിചയപ്പെടാനും ലഭിക്കുന്ന അത്യപൂർവ അവസാരമായിരിക്കും ഇത്. രാജ്യത്തിെൻറ സൃഷ്ടിപ്പിന് കഠിനാധ്വാനം ചെയ്യുന്ന വിദേശി തൊഴിലാളികൾക്ക് ഏറ്റവും മികച്ച സൗകര്യമാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യ പരിരക്ഷണം, മികച്ച താമസ സൗകര്യം, മെച്ചപ്പെട്ട വേതനം എന്നിവ അവിദഗ്ധ തൊഴിലാളികൾക്ക് പ്രത്യേകമായും മറ്റുള്ള ജീവനക്കാർക്ക് പൊതുവെയും ഉറപ്പ് നൽകുന്ന സംവിധാനമാണ് ഇവിടെയുള്ളതെന്ന് തവാദി വ്യക്തമാക്കി.
തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുമായി ചർച്ച ചെയ്തും അവരുടെ നിർദേശങ്ങൾ മാനിച്ചും തന്നെയാണ് നടപ്പാക്കിയിട്ടുള്ളത്. ഇൻറർനാഷനൽ ലേബർ ഫെഡറേഷൻ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ ഉത്തരവാദപ്പെട്ട വ്യക്തികൾ രാജ്യം സന്ദർശിച്ച് തൊഴിലാളികൾക്ക് അനുവദിച്ച സൗകര്യങ്ങളിൽ തൃപ്തി അറിയിക്കുക മാത്രമല്ല ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് വ്യക്തമാക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.