ദോഹ: ലൈസൻസില്ലാതെ മെഡിക്കൽ, സൗന്ദര്യവർദ്ധക (കോസ്മെറ്റിക്) ചികിത്സകൾ നടത്തിവന്ന മൂന്ന് യൂറോപ്യൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
അംഗീകാരമില്ലാത്ത കേന്ദ്രത്തിൽ വ്യാജ ചികിത്സ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി.
പരിശോധനയിൽ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന നിരവധി ഉപകരണങ്ങളും മെഡിക്കൽ സാമഗ്രികളും കണ്ടെടുത്തു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആരോഗ്യ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ, അംഗീകൃത ക്ലിനിക്കുകളും ലൈസൻസുള്ള ഡോക്ടർമാരെയും മാത്രം സമീപിക്കണമെന്നും വ്യാജ പരസ്യങ്ങളിൽ വീഴരുതെന്നും ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.