ദോഹ: നീണ്ട രണ്ടുമാസത്തെ വേനലവധിക്കാലത്തിന് വിരാമമിട്ട് ഖത്തറിലെ വിദ്യാലയങ്ങൾ ഞായറാഴ്ച വീണ്ടും സജീവമായി. കളികളും വിനോദങ്ങളും നാട്ടിലെ കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങളും പൂർത്തിയാക്കി പ്രവാസി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് കുട്ടികളാണ് പുതിയ അധ്യയന ദിനങ്ങളിലേക്ക് മടങ്ങിയെത്തിയത്.
രാജ്യത്തെ 649 പൊതു-സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി ആകെ 4,19,373 വിദ്യാർഥികളാണ് ഇത്തവണ ക്ലാസുകളിലെത്തിയത്. ബലൂണുകളും വർണ്ണക്കടലാസുകളും കൊണ്ട് മനോഹരമായി അലങ്കരിച്ചും മധുരം നൽകിയുമാണ് വിദ്യാലയങ്ങൾ കുട്ടികളെ സ്വീകരിച്ചത്. പുതിയ കൂട്ടുകാരെ കണ്ടുമുട്ടിയതിന്റെ കൗതുകവും ഉത്സാഹവും വിദ്യാലയ മുറ്റങ്ങളിൽ അലയടിച്ചു. സർക്കാർ സ്കൂളുകൾക്ക് ഇത് പുതിയ അധ്യയന വർഷത്തിന്റെ ആരംഭമാണെങ്കിൽ, ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് രണ്ടാം പാദത്തിന്റെ തുടക്കമാണ്.
കുട്ടികൾക്കായി വിപുലമായ അക്കാദമിക്, ഭരണനിർവഹണ, പ്രവർത്തന സജ്ജീകരണങ്ങളാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അധ്യാപന സംവിധാനങ്ങളിലൂടെ ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.