ചോദ്യം ചെയ്തവർ പുറത്ത്; കെ.എം.സി.സി ഖത്തർ നടപടിയിൽ വിമർശം

ദോഹ: ഖത്തർ കെ.എം.സി.സി ഓഫിസ് ഫണ്ടുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട രണ്ട് പ്രവർത്തകരെ പുറത്താക്കിയ സംഭവത്തിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഖത്തർ കെ.എം.സി.സി അംഗങ്ങളായ ഗഫൂർ പാറക്കണ്ടി (പയ്യോളി മുനിസിപ്പാലിറ്റി), നാസിഫ് മില്ലത്ത് (തിക്കോടി പഞ്ചായത്ത്) എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഇരുവരെയും പാർട്ടിയുടെയും കെ.എം.സി.സി അടക്കമുള്ള പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തതായി സംസ്ഥാന മുസ് ലിം ലീഗ് ഓഫിസ് അറിയിച്ചു. ഒരു വർഷം മുമ്പ് ഖത്തർ കെ.എം.സി.സിയുടെ സ്നേഹസുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് ആരോപണത്തിൽ ഇതുവരെ വിശദീകരണം നൽകാനോ നടപടി സ്വീകരിക്കാനോ കെ.എം.സി.സി നേതൃത്വം തയാറായിട്ടില്ല.

 

'തെരഞ്ഞെടുപ്പ് കഴിയട്ടെ, വിഷയം പരിഹരിക്കാമെന്ന് നേതാക്കൾ ഉറപ്പുനൽകിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ്, ഭരണം കിട്ടിയിട്ടും ഒരു വിശദീകരണവും സംഭവത്തിൽ ഉണ്ടായില്ലെന്നും വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിനെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടിയുണ്ടായതെന്നാണ് ആരോപണം. കഴിഞ്ഞ ജൂലൈ മാസത്തിലാണ് നാസിഫ് ഇതുസംബന്ധിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിടുന്നത്.

എന്നാൽ, ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയാണ് തങ്ങളെ പുറത്താക്കിയതെന്ന് നാസിഫ് മില്ലത്ത് മാധ്യമത്തോട് പറഞ്ഞു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ തങ്ങളോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും വാർത്തകളിലൂടെയാണ് സസ്പെൻഷൻ വിവരമറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക, മണ്ഡലം ഭാരവാഹികൾ പോലും നടപടിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Widespread Protests After Expulsion of KMCC Workers Who Voiced Criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.