ദോഹ: ക്ലാസ് റൂമുകളും സ്കൂൾ ഗ്രൗണ്ടുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി സജ്ജമാക്കി പുതിയ അധ്യയന വർഷത്തെ വരവേറ്റ് വിദ്യാലയങ്ങൾ. ഇതോടനുബന്ധിച്ച് വലിയ മുന്നൊരുക്കങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയെയും പുതിയ അധ്യയന വർഷത്തെ മുന്നൊരുക്കങ്ങളെയും പ്രത്യേകം അഭിനന്ദിച്ചിരുന്നു.
അധ്യാപകരുടെ മികവ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകളുടെ നിർമാണം, പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും പ്രശംസിച്ചു. സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടുന്ന 10,700 വിദ്യാർഥികൾക്കായി 'ഫസ്റ്റ് സ്റ്റെപ്' എന്ന പുതിയ പദ്ധതിക്ക് ഇത്തവണ തുടക്കം കുറിച്ചു. 3,600 സീറ്റുകൾ ഉൾക്കൊള്ളുന്ന ആറ് പുതിയ സർക്കാർ സ്കൂളുകൾ ഈ വർഷം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ 17,679 അധ്യാപകരും സ്വകാര്യ മേഖലയിൽ 25,372 അധ്യാപകരുമാണ് സേവനമനുഷ്ഠിക്കുന്നത്.
നിലവിൽ പ്രവർത്തിക്കുന്ന 156 നഴ്സറികൾക്ക് പുറമേ, ലൈസൻസ് ഘട്ടത്തിലുള്ള 7 എണ്ണം കൂടി ഉടൻ തുറക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്കായി 81 പ്രത്യേക നഴ്സറികളും സജ്ജമാണ്. കൂടാതെ, സ്വകാര്യ സ്കൂളുകളിൽ സൗജന്യവും ഇളവുകളോടുകൂടിയതുമായ 14,561 പഠന സീറ്റുകൾ മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കായി 3,000 ബസുകളും ഭിന്നശേഷിയുള്ള കുട്ടികൾക്കായി 122 പ്രത്യേക ബസുകളും 400 കാറുകളും ഈ ആക്കാദമിക വർഷത്തിൽ നിരത്തിലിറങ്ങും. സ്കൂൾ കാന്റീനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ അംഗീകൃതരായ 26 ഫുഡ് കമ്പനികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്.
കഴിഞ്ഞ ആഗസ്റ്റ് 23 മുതൽ തന്നെ അധ്യാപകരും ഭരണനിർവഹണ വിഭാഗം ജീവനക്കാരും സ്കൂളുകളിൽ ജോലിക്കെത്തി പാഠപുസ്തക വിതരണവും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും സജ്ജീകരണം ഉറപ്പാക്കാൻ 15-ലധികം പരിശീലന ശിൽപശാലകളും വാർഷിക വിദ്യാഭ്യാസ സംഗമവും 'ബാക് ടു സ്കൂൾ' കാമ്പയിന്റെ ഭാഗമായുള്ള പ്രത്യേക ഓറിയന്റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ ഇന്ത്യൻ സ്കൂളുകളിലും അധ്യാപകർക്കായി കഴിഞ്ഞ ആഴ്ചയിൽ ശിർപശാലകൾ നടത്തിയിരുന്നു. എയർകണ്ടീഷണറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാണ് സ്കൂളുകൾ വിദ്യാർഥികളെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.