ഏതാനും ആഴ്ച മുതൽ ഒന്നോ രണ്ടോ മാസം വരെ അവധിക്ക് നാട്ടിലേക്ക് പോകുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. ഏറെ പേരും രണ്ടു വർഷത്തിൽ ഒരിക്കലോ, മറ്റു ചിലർ വർഷത്തിൽ ഒരിക്കലോ ആയി നാട്ടിലെത്തും. എന്നാൽ, ഈ അവധിക്കാലത്ത് ഭൂമി സംബന്ധമായ അപേക്ഷകളും പരാതികളും, വരുമാന സർട്ടിഫിക്കറ്റ്, നികുതി അടയ്ക്കൽ, വീടു നിർമാണം സംബന്ധിച്ച രേഖകൾ, വായ്പാ സംബന്ധമായ ആവശ്യങ്ങൾ എന്നിവക്കായി വില്ലേജ്, താലൂക്ക് ഓഫിസുകളിൽ കയറിയിറങ്ങി ദിവസം കഴിയുന്നതിന്റെ ദുരിതം പങ്കുവെക്കുന്നവർ ഏറെയാണ്.
അവധിക്ക് നാട്ടിലെത്തിയോ, അല്ലെങ്കിൽ ബന്ധുക്കളെ ചുമതലപ്പെടുത്തിയോ ആണ് പല പ്രവാസികളും വരുമാന സർട്ടിഫിക്കറ്റും, നികുതി അടവും ഉൾപ്പെടെ ആവശ്യം പൂർത്തിയാക്കുന്നത്. പുതിയ പ്രവാസി മിത്രം പോർട്ടലിലൂടെ അപേക്ഷ നൽകൽ സാധ്യമല്ലെങ്കിലും, മറ്റുള്ളവർ വഴി നൽകിയ അപേക്ഷകളുടെ തൽസ്ഥിതി അറിയാനും പരാതി ബോധിപ്പിക്കാനും കഴിയുന്നത് ആശ്വാസമാവും.
ഓൺലൈൻ പോർട്ടൽ മുഖേന വിദേശത്തുള്ള കേരളീയർക്ക് റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥിതിയും, അവ സംബന്ധിച്ച പരാതികളും ഓൺലൈൻ വഴി സമർപ്പിക്കാൻ കഴിയുമെന്നാണ് അറിയിക്കുന്നത്. പരാതി പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രവാസി സെല്ലുകളും, പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷ കൈകാര്യം ചെയ്ത് പുരോഗതി യഥാസമയം രേഖപ്പെടുത്താൻ എല്ലാ റവന്യൂ സർവേ ഓഫിസുകളിൽ നോഡൽ ഓഫിസർമാരെയും നിയമിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.
പ്രവാസികൾക്ക് വിവിധ സേവനങ്ങൾക്ക് പണം അടക്കാൻ ഓപ്ഷനൽ ഗേറ്റ് വേ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. സർക്കാറിന്റെ വാഗ്ദാനം അതേപടി നടപ്പായാൽ ഗൾഫ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലുള്ള ദശലക്ഷം പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.