ദോഹ: ലോകകപ്പ് സമയത്ത് ദോഹയിൽ താൽക്കാലിക കോൺസുലേറ്റ് തുറക്കാൻ അനുവദിക്കണമെന്ന് ഇസ്രായേൽ ഭരണകൂടത്തിന്‍റെ ആവശ്യം നിരസിച്ച് ഖത്തർ. ലോകകപ്പിന് കാണികളായെത്തുന്ന തങ്ങളുടെ പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് താൽക്കാലിക കോൺസുലേറ്റ് തുറക്കുന്നതു സംബന്ധിച്ച് ആവശ്യമുന്നയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇസ്രായേലിന്‍റെ അപേക്ഷ ഖത്തർ നിരസിച്ചതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതു സംബന്ധിച്ച് നയതന്ത്രതലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഖത്തറുമായി ഔദ്യോഗിക ചർച്ച നടത്തിയിട്ടില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കി. എന്നാൽ, രാജ്യാന്തര ഫുട്ബാൾ ഫെഡറേഷനായ ഫിഫ വഴി ഇസ്രായേൽ സമീപച്ചതായും, നിർദേശം ഖത്തർ തള്ളിയതായും 'അൽ അറബി അൽ ജദീദ്' റിപ്പോർട്ട് ചെയ്തു.
ലോകകപ്പ് വേളയിൽ എല്ലാ രാജ്യങ്ങൾക്കുമായി ഖത്തർ നിർദേശിച്ച മാർഗങ്ങളിലൂടെ ഇസ്രായേൽ പൗരന്മാർക്കും ലോകകപ്പിനെത്താവുന്നതാണ്. മാച്ച് ടിക്കറ്റുള്ള എല്ലാവർക്കും ഹയാ കാർഡ് വഴിയാണ് ഖത്തറിലേക്ക് പ്രവേശനം. നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിൽ ഇസ്രായേൽ യോഗ്യത നേടിയിട്ടില്ല. എന്നാൽ, നിരവധി ഫുട്ബാൾ ആരാധകർ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാനായി ഖത്തറിൽ എത്തിയേക്കും.
2008ലെ ഗസ്സ ആക്രമണത്തിനു പിന്നാലെയാണ് ഖത്തർ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്. രാജ്യാന്തര വേദികളിൽ ഇസ്രായേലിന്‍റെ ഫലസ്തീൻ അധിനിവേശത്തിന്‍റെയും ആക്രമണങ്ങളുടെയും കടുത്ത വിമർശകർ കൂടിയാണ് ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.