ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഡോ. അബ്ബാസ് അരാഗ്ചി
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി.
ഇരു രാജ്യങ്ങളും സഹകരണ ബന്ധങ്ങളും അവയെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ചയായി. യു.എസ് -ഇറാൻ സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം നടക്കുന്നത്. സംഘർഷം പരിഹരിക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങൾക്കുമുള്ള ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു.
ഖത്തർ പ്രധാനമന്ത്രി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുമായും കഴിഞ്ഞദിവസം ടെലിഫോണിൽ സംഭാഷണം നടത്തി. മേഖലയിലെ സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ചചെയ്തു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഇന്നലെ ഈജിപ്തിന്റെ വിദേശകാര്യ, പ്രവാസികാര്യ മന്ത്രി ഡോ. ബദർ അബ്ദുൽഅത്തിയുമായും ഫോണിൽ സംഭാഷണം നടത്തി. പ്രാദേശിക സുരക്ഷ നിലനിർത്തുന്നതിനും സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും മേഖലയിലെ സംഘർഷവും പിരിമുറുക്കവും കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.