അധിനിവേശ ഇസ്രായേൽ ഉൽപന്നങ്ങൾക്ക് വിലക്ക്; ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തർ
ദോഹ: വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വ്യാപാര വിലക്ക് ഏർപ്പെടുത്താനുള്ള ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തർ. ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങളെ പ്രതിരോധിക്കാനും അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ തടയാനുമുള്ള ശ്രമങ്ങളിൽ ഈ നീക്കം നിർണായകമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. യു.എൻ രക്ഷാസമിതി പ്രമേയം 2334, റോം സ്റ്റാറ്റ്യൂട്ടിന്റെ ആർട്ടിക്കിൾ 8 എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇസ്രായേൽ നടപടികളെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും ദ്വിരാഷ്ട്ര പരിഹാരം എന്ന ലക്ഷ്യത്തെ തകർക്കുന്നതുമാണ് ഇസ്രായേലിന്റെ നയങ്ങളെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
കൂടുതൽ രാജ്യങ്ങൾ സമാനമായ നടപടികൾ കൈക്കൊള്ളാൻ താൽപര്യം പ്രകടിപ്പിച്ചതിനെയും ഖത്തർ പ്രശംസിച്ചു. ഇസ്രായേലിന്റെ അധിനിവേശ കുടിയേറ്റങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം നിറവേറ്റണം. 1967ലെ അതിർത്തികൾ അംഗീകരിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.