ദോഹ: രക്തസാമ്പിൾ എടുക്കാതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാൻ സഹായിക്കുന്ന എ.ഐ അധിഷ്ഠിത സ്മാർട്ട് വാച്ച് വികസിപ്പിച്ച് ഖത്തർ യൂണിവേഴ്സിറ്റി. തുടർച്ചയായി വിരൽ കുത്തി രക്തമെടുക്കുന്ന പരമ്പരാഗത രീതികൾക്ക് മികച്ചൊരു ബദലായാണ്, എ.ഐയുടെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാവുന്ന 'ഗ്ലൂക്കോവാച്ച്' സ്മാർട്ട് വാച്ച് വികസിപ്പിച്ചെടുത്തത്.
ആരോഗ്യ മേഖലയിൽ നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി ഖത്തർ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. ഖാലിദ് അബു അൽ സൗദിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികളായ നൂറ അൽ ബർദിനി, മസൂൻ അൽ ഷഹ്‌വാനി, ഫാത്തിമ അൽ കഅബി, സാറ അൽ മുഹന്നദി എന്നിവരടങ്ങുന്ന സംഘമാണ് ഈ ഉപകരണം വികസിപ്പിച്ചത്.
ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം തുടങ്ങിയ ശരീരിക സൂചകങ്ങളും വ്യക്തി വിവരങ്ങളും ഡെമോഗ്രാഫിക് ഡേറ്റയും എ.ഐ സാങ്കേതികവിദ്യയിലൂടെ വിശകലനം ചെയ്താണ് ഗ്ലൂക്കോവാച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സ്മാർട്ട് ഉപകരണം വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രമേഹ നില തത്സമയം അറിയാൻ സാധിക്കും.
പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ അളവിൽ നിന്ന് വ്യതിചലിച്ചാൽ ആപ്പ് വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കും. കൂടാതെ, പൂർണ്ണ സുരക്ഷിതത്വത്തോടെ ഈ വിവരങ്ങൾ ഡോക്ടർമാർക്കോ കുടുംബാംഗങ്ങൾക്കോ പങ്കുവെക്കാനും സാധിക്കും. കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികളുടെ ഗ്രാജുവേഷൻ പ്രോജക്റ്റായി ആരംഭിച്ച ഈ ആശയം പിന്നീട് ഗവേഷണ പദ്ധതിയായി വളരുകയായിരുന്നു. 2023ൽ കുവൈത്തിൽ നടന്ന 'ഇന്റർനാഷണൽ ഇൻവെൻഷൻ ഫെയർ ഓഫ് ദി മിഡിൽ ഈസ്റ്റിൽ' ഈ പ്രോജക്റ്റ് സ്വർണ്ണമെഡൽ കരസ്ഥമാക്കി.
നിലവിൽ കൂടുതൽ വിശാലമായ പരീക്ഷണങ്ങളിലൂടെയും കൂടുതൽ വിവരങ്ങൾ ശേഖരിച്ചും സിസ്റ്റത്തിന്റെ കൃത്യത വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷക സംഘം. വാണിജ്യാടിസ്ഥാനത്തിൽ എല്ലാവർക്കും താങ്ങാനാവുന്ന ഒരു ഉൽപന്നമാക്കി മാറ്റുന്നതിനും കുറഞ്ഞ ചെലവിൽ ഈ സാങ്കേതികവിദ്യ വിപണിയിലെത്തിക്കാനും പ്രമുഖ ആരോഗ്യ -വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിനും ഗവേഷക സംഘം ലക്ഷ്യമിടുന്നു. ഖത്തറിന്റെ 'നാഷണൽ വിഷൻ 2030' മുൻനിർത്തി ആരോഗ്യ രംഗത്ത് നടത്തുന്ന ഇത്തരം ഗവേഷണങ്ങൾ ഭാവിയിൽ കൂടുതൽ രോഗികൾക്ക് പ്രയോജനപ്പെടുമെന്ന് ഡോ. ഖാലിദ് അബു അൽ സൗദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.