ദോഹ: തൊഴിലാളി ക്ഷേമനിധി സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. തൊഴിലാളിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകുന്നതിൽ തൊഴിൽദാതാവ് വീഴ്ച വരുത്തുമ്പോൾ അത് സർക്കാർ മുൻകൈയെടുത്ത് നൽകുന്നതിനായുള്ള പ്രത്യേക ക്ഷേമനിധി സംബന്ധിച്ച കരട് നിയമത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദിെൻറ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് അംഗീകാരം നൽകിയത്. നേരത്തെ കരട് നിയമത്തിൽ ചർച്ച നടത്തിയതിന് ശേഷം കൂടുതൽ പഠനങ്ങൾക്കായി നിയമ, നിയമനിർമാണകാര്യ സമിതിക്ക് വിട്ടിരുന്നു. സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരിക്കുന്നത്.
തൊഴിൽ മന്ത്രാലയമാണ് ‘വർക്കേഴ്സ് സപ്പോർട്ട് ഫണ്ട്–ഇൻഷുറൻസ് നിയമം’ എന്ന പേരിൽ കരട് നിയമത്തിന് രൂപം നൽകിയത്. പുതിയ നിയമത്തിന് കീഴിൽ തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിനായി വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് എന്ന പേരിൽ ക്ഷേമനിധി തൊഴിൽമന്ത്രാലയം രൂപീകരിക്കും. തൊഴിൽ തർക്ക പരിഹാര സമിതി പരിഗണിക്കുന്ന പരാതികളിലെ തീർപ്പനുസരിച്ചാണ് തൊഴിലാളിക്ക് സർക്കാർ സാമ്പത്തിക ആനുകൂ ല്യങ്ങൾ ഫണ്ടിൽ നിന്ന് വകയിരുത്തുക.
ശൂറാ കൗൺസിലിെൻറ അംഗീകാരത്തോടെ കൂടുതൽ ശുപാർശകളോടെ നിയമം മന്ത്രിസഭക്ക് തന്നെ അയച്ചു. 2022ലെ ഫിഫ ലോകകപ്പ് ആതിഥേയ പദവി ഏറ്റുവാങ്ങിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും സ്വദേശികളും പ്രവാസികളുമടങ്ങുന്ന ഖത്തർ ജനതക്കും ശൂറാ കൗൺസിൽ അഭിനന്ദനം അറിയിച്ചു. രാജ്യത്തിെൻ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും സമിതി വ്യക്തമാക്കി. അന്താരാഷ്ട്ര, മേഖലാ തലങ്ങളിലെ സ്ഥാനവും വ്യക്തമായ നയനിലപാടുകളുമാണ് അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള വമ്പൻ പരിപാടികൾക്ക് ഖത്തർ തെരഞ്ഞടുക്കപ്പെടുന്നത്.
ലോക ചാമ്പ്യൻഷിപ്പുകൾ വൻ വിജയകരമായി സംഘടിപ്പിക്കാൻ ഖത്തറിനായിട്ടുണ്ട്. ഫിഫ ലോകകപ്പിെൻറ ചരിത്രത്തിലും ഖത്തറിെൻറ ചരിത്രത്തിലും പ്രധാന നാഴികക്കല്ലായി 2022 ലോകകപ്പ് രേഖപ്പെടുത്തും. അറബ് ലോകത്തിെൻറ ലോകകപ്പാണ് ഖത്തറിൽ നടക്കാനിരിക്കുന്നതെന്നും കൗൺസിൽ പ്രത്യാശ പ്രകടിപ്പിച്ചു. ഉപരോധത്തെ തുടർന്നുള്ള നിർബന്ധിത വിവാഹ മോചനത്തിൽ കഷ്ടപ്പെടുന്ന കുട്ടികളുടെ ഭാവിയം കൗൺസിൽ ചർച്ച ചെയ്തു. ഷോപ്പുകളുടെ വാടക കുത്തനെ വർധിച്ചത് സംബന്ധിച്ചും കൗൺസിൽ വിശദമായ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.