ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര വേട്ട–ഫാൽക്കൺ മേള (സ്ഹൈൽ) 2018ന് കതാറയിൽ തുടക്കമായി. കതാറയിലെ വിസ്ഡം സ്ക്വയറിലാണ് പ്രദർശനം നടക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം സെപ്തംബർ എട്ടിന് തീരും. ഇത്തവണ അറബ് രാജ്യങ്ങളിൽ നിന്നടക്കം 20 രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കാനായി ഖത്തറിലെത്തിയിരിക്കുന്നത്. പങ്കാളിത്തത്തിൽ മുൻ വർഷത്തേതിനേക്കാൾ 70 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് നേരത്തെ സംഘാടകർ അറിയിച്ചിരുന്നു. 150ഓളം കമ്പനികളാണ് ഇത്തവണ പ്രദർശനത്തിൽ പവലിയനുകളൊരുക്കുന്നത്. വേട്ടക്കുള്ള ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും, ഹണ്ടിംഗ് ട്രിപ് ഏജൻസികൾ, റെസ്റ്റോറൻറുകൾ തുടങ്ങിയവരും ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷം 10000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രദർശനമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 4500 ചതുരശ്രമീറ്ററായിരുന്നു.
മേളയോടനുബന്ധിച്ച് ഒരുക്കുന്ന മികച്ച പവലിയന് 30000 റിയാൽ സമ്മാനത്തുക ലഭിക്കും. 1000 മുതൽ 3000 ഡോളർ വരെ സമ്മാനത്തുകയുള്ള മറ്റു നിരവധി മത്സരങ്ങളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സാംസ്കാരിക, ബോധവത്കരണ പരിപാടികളും മേളയോടനുബന്ധിച്ച് നടത്തും. ലോകത്തിലെ ഏറ്റവും മികച്ച ഫാൽക്കണുകളായിരിക്കും ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.