ദോഹ: രാജ്യത്ത് അഞ്ച് ഹെല്‍ത്ത് സെൻററുകളും ഒരു ദേശീയ ലബോറട്ടറി കെട്ടിടവും പുതുതായി നിര്‍മിക്കുന്നു. ഏകദേശം ഒരു ബില്യണ്‍ ഖത്തര്‍ റിയാലാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇൗ ആറു ആരോഗ്യപദ്ധതികളും നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാല്‍ കരാറിൽ ഒപ്പുവച്ചു. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 യാഥാര്ഥ്യമാക്കുന്നതിെൻറ ഭാഗമായും ഭരണനേതൃത്വത്തിെൻറ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് ആരോഗ്യമേഖലയില്‍ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.
അല്‍ഖോര്‍ ഹെല്‍ത്ത് സെൻറര്‍, അല്‍വഖ്റ സൗത്ത് ഹെല്‍ത്ത് സെൻറര്‍, അല്‍സദ്ദ് ഹെല്‍ത്ത് സെൻറര്‍, അല്‍മഷാഫ് ഹെല്‍ത്ത് സെൻറര്‍, ഐന്‍ഖാലിദ് ഹെല്‍ത്ത് സെൻറര്‍ എന്നിവയാണ് പുതിയതായി നിര്‍മിക്കുന്നത്. പ്രതിദിനം ഏകദേശം 3500സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടായിരിക്കും. ഇതിനു പുറമെ ദേശീയ ആരോഗ്യ ലബോറട്ടറി കെട്ടിടവും നിര്‍മിക്കും.
അശ്ഗാല്‍ പ്രസിഡൻറ് ഡോ. എന്‍ജിനിയര്‍ സആദ് ബിന്‍ അഹമ്മദ് അല്മുഹന്നദിയും കരാറുകാരും ഡെവലപ്മെൻറ് കമ്പനികളുടെ പ്രതിനിധികളുമാണ് കരാറുകളില്‍ ഒപ്പുവച്ചത്. നാലു ഹെല്‍ത്ത് സെൻററുകൾ രൂപരേഖ ഘട്ടത്തിലാണ്. മദീനഖലീഫ സൗത്ത്, ഉംഗുവൈലിന, അല്താമിദ്, നുഐജ എന്നിവിടങ്ങളിലാണ് ഈ ഹെല്‍ത്ത് സെൻററുകള്‍. പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ ഏകോപനത്തോടെ ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നിലവിലുള്ള ഹെല്‍ത്ത് സെൻററുകളുടെ ശരാശരി ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനം വലുതായിരിക്കും അല്‍സദ്ദ് ഹെല്‍ത്ത്സെൻറര്‍.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍മാണം. പരിസ്ഥിതി സൗഹൃദവും ഊര്‍ജലാഭവും ലക്ഷ്യമിട്ടുള്ള നിര്‍മാണരീതിയായിരിക്കും അവലംബിക്കുകക. ഇന്‍ഹൗസ് വാട്ടര്ഹീറ്റിങിനായി സൗരോര്‍ജം ഉപയോഗിക്കും. പനോരമിക് റൂഫ് വിന്‍ഡോ സംവിധാനം മുഖേന പ്രകൃതിദത്ത സൂര്യപ്രകാശത്തിെൻറ സാധ്യത ഉപയോഗപ്പെടുത്തും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരട്ടി ഹെല്‍ത്ത് സെൻററുകള്‍ നിര്‍മിക്കാന്‍ അശ്ഗാലിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 2004 മുതല്‍ ഇതുവരെയായി അശ്ഗാല്‍ 24 ആരോഗ്യസൗകര്യങ്ങളാണ് നിര്‍മിച്ചത്. ഇതില്‍ ഒമ്പത് ആശുപത്രികളും 14 ഹെല്‍ത്ത് സെൻററുകളും ഒരു ഹെല്‍ത്ത് സിമുലേഷന്‍ സെൻററും ഉള്‍പ്പെടും. ആരോഗ്യമേഖലക്ക് ഭരണനേതൃത്വം നല്കുന്ന പിന്തുണ നിസ്തുലമാണെന്ന് പ്രൈമറി ഹെല്‍ത്ത്കെയര്‍ കോര്പ്പറേഷന് അഡ്മിനിസ്ട്രേഷന് ആൻറ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് ജനറല്‍ മാനേജര്‍ അസിസ്റ്റൻറ് ഡോ. മുസല്ലം അല്‍നാബിത് പറഞ്ഞു.
ഈ വര്‍ഷം രണ്ടു ഹെല്‍ത്ത് സെൻററുകള്‍ തുറന്നു. വര്‍ഷാവസാനത്തിനുള്ളില്‍ രണ്ടു ഹെല്‍ത്ത് സെൻററുകള്‍ കൂടി തുറക്കും. ഇവക്ക് പുറമെയാണ് പുതിയ പദ്ധതികള്‍. ദോഹക്ക് പുറത്ത് ആരോഗ്യസൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിെൻറ ഭാഗമായിക്കൂടിയാണ് അഞ്ചു സെൻററുകള്‍ നിര്‍മിക്കുന്നത്. പുതിയ പദ്ധതികള്‍ക്കാവശ്യമായ ബജറ്റ് ലഭ്യമാക്കുന്നതില്‍ കലവറയില്ലാതെ പിന്തുണ നല്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിക്ക് നന്ദി അറിയിക്കുന്നതായി അശ്ഗാല്‍ പ്രസിഡൻറ് പറഞ്ഞു. പദ്ധതികളുടെ നിര്‍മാണത്തിനായി കരാറുകള്‍ അനുവദിച്ചത് പ്രാദേശിക കരാറുകാര്‍ക്കാണ്. അശ്ഗാല്‍ പ്രാദേശിക ദേശീയ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇൗ നിലപാടിന് കരാർ കമ്പനികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.