ദോഹ: പുതിയ വർഷത്തിൽ ഖത്തറിലെ മന്ത്രിസഭയെ പുതിയ പ്രധാനമന്ത്രി നയിക്കും. 2020ലെ അമീരി ഉത്തരവ് (2) പ്രകാരം പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്്ദുൽ അസീസ് ആൽ ഥാനിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി നിയമിച്ചു. നിലവിൽ അമീരി ദിവാൻ മേധാവിയായി സേവനമനുഷ്ഠിക്കുന്ന അബ്്ദുൽ അസീസ് ആൽ ഥാനി തികഞ്ഞ ശുഭാപ്തി വിശ്വാസവും പുത്തൻ പ്രതീക്ഷകളുമായാണ് രാജ്യത്തെ മന്ത്രിസഭയുടെ നായകത്വ പദവി ഏറ്റെടുക്കുന്നത്. അമീരി ഉത്തരവ് ഇറങ്ങിയ തീയതി മുതൽ നടപ്പാക്കണമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി പദത്തോടൊപ്പം ഖത്തർ ആഭ്യന്തരമന്ത്രി സ്ഥാനവും ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്്ദുൽ അസീസ് ആൽ ഥാനി വഹിക്കും. ഖത്തർ പ്രധാനമന്ത്രിയായിരുന്ന ശൈഖ് അബ്്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽ ഥാനിയുടെ രാജി അമീർ സ്വീകരിച്ചു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പുറത്തിറക്കിയ അമീരി ഉത്തരവ് 2020 (1) പ്രകാരമാണ് രാജി അംഗീകരിച്ചത്. “തുടക്കം മുതൽ പ്രധാനമന്ത്രി പദവിയുടെ സേവന കാലയളവിലുടനീളം അമീർ തന്നോട് കാട്ടിയ അമൂല്യമായ ആത്മവിശ്വാസത്തിനും വർഷങ്ങളായി അമീർ പകർന്നുതന്ന മാർഗനിർദേശത്തിനും അദ്ദേഹത്തോട് ആത്മാർഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രധാനമന്ത്രി പദം രാജിവെച്ച ശൈഖ് അബ്്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽ ഥാനി ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. ഒപ്പം മാതൃരാജ്യത്തിനും അമീറിനുമായി താൻ നടത്തിയ സേവനത്തിലുടനീളം ഉത്തരവാദിത്തവും സത്യസന്ധതയും കൃത്യമായി നിർവഹിക്കുന്നതിൽ ഞാൻ വിജയിച്ചതായി പ്രതീക്ഷിക്കുന്നതായും ട്വീറ്റിൽ കൂട്ടിച്ചേർത്തു. “എന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു, അവരാണ് എനിക്ക് ഏറ്റവും മികച്ച പിന്തുണയും നിയമനവും നൽകിയത്. ദൈവം അമീറിനെ സംരക്ഷിക്കട്ടെ, ദൈവം ഖത്തറിനെ സംരക്ഷിക്കട്ടെ, സമാധാനവും ദൈവത്തിെൻറ കരുണയും അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ” -ഔദ്യോഗിക ട്വിറ്ററിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.