ദോഹ: ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തികളിലൊരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഇടംനേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികയിൽ ലോകനേതാക്കളുടെ വിഭാഗത്തിലാണ് ഖത്തർ പ്രധാനമന്ത്രിയും ഇടംപിടിച്ചത്. നയതന്ത്ര മികവിലും, വിവിധ അന്താരാഷ്ട്ര വിഷയങ്ങളിലെ ശക്തമായ ഇടപെടലുകളുമായി സജീവമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ മികവിനുള്ള അംഗീകാരം കൂടിയാണീ നേട്ടം. ആഗോളതലത്തിൽ ഖത്തർ നടത്തിയ പല നിർണായക ഇടപെടലുകൾക്കും മധ്യസ്ഥ ശ്രമങ്ങൾക്കും നേതൃത്വം നൽകിയത് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയായിരുന്നു.
ഇസ്രായേലിനും ഹമാസിനുമിടയിൽ വിശ്വസ്തനായ മധ്യസ്ഥൻ എന്നാണ് ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളിലൊരാളായി തിരഞ്ഞെടുത്തുകൊണ്ട് ഖത്തർ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമെന്ന നിലയിൽ ഇരട്ട ചുമതലകൾ വഹിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ വിവിധ നയതന്ത്ര ഇടപെടലുകളെയും ടൈം എടുത്തു പറയുന്നു. ഏറ്റവും ഒടുവിലെ ഗസ്സ യുദ്ധത്തിൽ നവംബറിൽ നടപ്പായ ഒരാഴ്ച നീണ്ട വെടിനിർത്തലിനും, നൂറോളം ബന്ദികളുടെ മോചനത്തിനും ഖത്തർ പ്രധാനമന്ത്രിയുടെ ഇടപെടലുകൾ നിർണായകമായി. അമേരിക്ക -ഇറാൻ ബന്ദി മോചനം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ സമാധാന ചർച്ചയും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മോചനം, താലിബാൻ- അമേരിക്ക ദോഹ ഉടമ്പടി, അഫ്ഗാനിൽനിന്നുള്ള സേനാ പിൻമാറ്റം, താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിൽനിന്നും വിദേശികൾ ഉൾപ്പെടെ 60,000ത്തോളം പേരെ ഒഴിപ്പിക്കൽ തുടങ്ങി അന്താരാഷ്ട്ര ശ്രദ്ധനേടിയ വിഷയങ്ങളിലെ നയതന്ത്ര മികവുകൾ ഖത്തർ പ്രധാനമന്ത്രിക്ക് പൊൻതൂവലായി മാറി.
യു.എസ് വെനസ്വേല തടവുകാരുടെ കൈമാറ്റവും സുഡാനിലെ മധ്യസ്ഥ ശ്രമങ്ങളും ചാഡിലെ സമാധാന കരാറുമെല്ലാം ഖത്തർ പ്രധാനമന്ത്രിയുടെ കൂടി പങ്കാളിത്തമുള്ളതായിരുന്നു. 2022 ഫിഫ ലോകകപ്പിൽ ഖത്തറിന്റെ ആതിഥേയത്വത്തിനെതിരെ പശ്ചാത്യരാജ്യങ്ങൾ നടത്തിയ വിമർശനങ്ങളെ നയതന്ത്രപരമായി നേരിടാനും ആഗോള വേദികളിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി നേതൃത്വം നൽകി. ഖത്തർ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടിയ ഇദ്ദേഹം, 2003ൽ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിൽ സാമ്പത്തിക ഗവേഷകനായി ചുമതലയേറ്റാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് 2005 മുതൽ 2009 വരെ സാമ്പത്തികകാര്യ മേധാവിയായി പ്രവർത്തിച്ചു. വിവിധ സർക്കാർ പദ്ധതികളിലും മറ്റും നേതൃപരമായ പങ്കുവഹിച്ചു. 2013ൽ അന്താരാഷ്ട്ര സഹകരണ കാര്യങ്ങളുടെ അസി.വിദേശകാര്യ മന്ത്രിയായി നിയമിതനായി. 2016ൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. ഏറ്റവും ഒടുവിൽ, 2023 മാർച്ച് 7 ഖത്തർ പ്രധാനമന്ത്രിയായും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.