ദോഹ: രാജ്യത്തിൻെറ സാംസ്കാരിക കേന്ദ്രമാണ് കതാറ. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം കതാറ വീണ്ടും സജീവമാകുകയാണ്. കുടുംബങ്ങളുടെയും ബാച്ചിലേഴ്സിൻെറയും പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കതാറ കൾചറൽ വില്ലേജ്. കോവിഡ് പശ്ചാത്തലത്തിലുള്ള മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അടിസ്ഥാനമാക്കി എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് പ്രവർത്തനം. നിരവധി സാംസ്കാരിക കലാ പരിപാടികളാണ് ഇവിടെ നടക്കാറ്. കോവിഡ് വന്നതോടെ മത്സര പരിപാടികളടക്കമുള്ളവ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. എന്നാൽ, സെപ്റ്റംബർ ഒന്നുമുതൽ നിയന്ത്രണങ്ങൾ പൂർണമായും നീക്കുന്നത് തുടങ്ങിയപ്പോഴാണ് കതാറയും പഴയ രൂപത്തിലേക്ക് തിരിച്ചുവരുന്നത്.
രുചിവൈവിധ്യങ്ങൾ സമ്മേളിക്കുന്ന 'ടേസ്റ്റി സ്ട്രീറ്റ്' കഴിഞ്ഞ ദിവസം കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽസുലൈത്തി ഉദ്ഘാടനം ചെയ്തു. അൽഗന്നാസ് ആസ്ഥാനത്തിനടുത്ത് അൽജസീറ മീഡിയ കഫേക്ക് എതിർഭാഗത്തായാണ് 'ടേസ്റ്റി സ്ട്രീറ്റ്'. ആകെ 6,300 സ്ക്വയർ മീറ്ററിലാണ് രുചിവൈവിധ്യം ഒരുക്കിയിരിക്കുന്ന കഫേകൾ. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രൂപത്തിലാണ് കഫേകളുടെ രൂപകൽപന. ഓർഡർ ചെയ്താൽ വാഹനത്തിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകും. റസ്റ്റാറൻറുകളും കഫേകളുമടക്കം ആകെ 37 കടകളാണ് ഇവിടെയുള്ളത്. യുവാക്കളുടെ ആശയത്തിലൂന്നിയുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻെറ കൂടി ഭാഗമായാണ് 'ടേസ്റ്റി സ്ട്രീറ്റ്' ഒരുക്കിയിരിക്കുന്നതെന്ന് അൽ സുലൈത്തി പറഞ്ഞു. ഇതിലൂടെ സംരംഭകർക്ക് അവരുടെ ആശയങ്ങൾ വിപണിവത്കരിക്കാൻ കഴിയും. ഖത്തരി യുവാക്കൾക്കും സംരംഭകർക്കും പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. മാർച്ച് 31 വരെ വൈകീട്ട് മൂന്നുമുതൽ പുലർച്ച രണ്ടുവരെയാണ് പ്രവർത്തിക്കുക.
കഴിഞ്ഞ ദിവസം മൂന്നാമത് പരമ്പരാഗത കരകൗശല പ്രദർശനം കതാറയിൽ ബിൽഡിങ് നമ്പർ 48ൽ തുടങ്ങിയിരുന്നു.എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് പ്രദർശന സമയം. ഇത്യോപ്യ, സിറിയ, ഫലസ്തീൻ, തുനീഷ്യ, മൊറോക്കോ, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള പരമ്പരാഗത കരകൗശല സൃഷ്ടികളുടെ കൗണ്ടറുകൾ വൈകീട്ട് നാലുമുതൽ രാത്രി 10 വരെയായിരിക്കും.ഖത്തർ ഉൾപ്പെടെ എട്ട് രാജ്യങ്ങളിലെ കരകൗശല മേഖലയിലുള്ളവരാണ് പ്രധാനമായും പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.