ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ
ദോഹ: യു.എ.ഇയിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ശക്തമായി അപലപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനെ ഫോണിൽ വിളിച്ചാണ് അമീർ ഐക്യദാർഢ്യം അറിയിച്ചത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അമീർ പിന്തുണയും നൽകി. നിലവിലെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഖത്തർ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. ഈ ആക്രമണം യു.എ.ഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയാണെന്നും വിലയിരുത്തി. വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
യു.എ.ഇയോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച ഖത്തർ, ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.