ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ട്രാഫിക് വീക്ക് 2026' പ്രദർശനത്തിൽനിന്ന്
ദോഹ: പൊതുജനങ്ങളിൽ റോഡ് സുരക്ഷ അവബോധം വർധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 'ട്രാഫിക് വീക്ക് 2026' പ്രദർശനത്തിന് തുടക്കം. ഇതോടനുബന്ധിച്ച് പ്ലേസ് വെൻഡോം മാളിൽ സജ്ജീകരിച്ചിരിക്കുന്ന ട്രാഫിക് ബോധവൽക്കരണ പ്രദർശനം ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ ബ്രിഗേഡിയർ ജബിർ അലി അൽ കുബൈസി ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോൺ -കമ്മ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ വിഭാഗം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
"ഞാൻ സുരക്ഷിതമായി കടന്നുപോകുന്നു" എന്ന പ്രമേയത്തിൽ 38ാമത് ജി.സി.സി ട്രാഫിക് വാരവും, "വേഗത കുറയ്ക്കൂ... ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു" എന്ന പ്രമേയത്തിൽ ലോക ട്രാഫിക് ദിനവും അറബ് ട്രാഫിക് വാരവും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഗതാഗത നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെയും കുറിച്ചും ജനങ്ങളെ ബോധവൽകരിക്കുക, സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തുക, വാഹനാപകടങ്ങൾ കുറക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടക്കുന്ന പ്രദർശനം വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും.
ട്രാഫിക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ ഖത്തർ വലിയ പുരോഗതി കൈവരിച്ചതായി ബ്രിഗേഡിയർ ജബിർ അലി അൽ കാബി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ 'മെട്രാഷ്' ആപ്ലിക്കേഷൻ വഴി ഇപ്പോൾ 85ഓളം ട്രാഫിക് സേവനങ്ങൾ ലഭ്യമാണ്. 2025ൽ മാത്രം 5.5 ലക്ഷത്തിലധികം ഇടപാടുകളാണ് മെട്രാഷ് ആപ്പിലൂടെ പൂർത്തിയാക്കിയത്. റോഡ് സുരക്ഷ എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.