ദോഹ: ബജറ്റിൽ 30 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുന്നു എന്ന പ്രചാരണം മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്വീകരിച്ച മുൻകരുതൽ നടപടി മാത്രമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി.
ഇത് പ്രവർത്തനച്ചെലവുകൾക്ക് മാത്രമാണ് ബാധകമാകുന്നത്. ജീവനക്കാരുടെ ശമ്പളത്തെയോ വികസന പദ്ധതികളെയോ ഇത് ബാധിക്കില്ലെന്നും പ്രതിവാര വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങൾ മേഖലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച താൽക്കാലിക നടപടി മാത്രമാണ്. മേഖലയിലെ വെല്ലുവിളികൾക്കിടയിലും ഖത്തർ സാമ്പത്തിക ശക്തിയും സ്ഥിരതയും നിലനിർത്തുന്നതായും അദ്ദേഹം പറഞ്ഞു. പുറത്തുവരുന്ന സാമ്പത്തിക സൂചകങ്ങളും വളർച്ചാ നിരക്കുകളും രാജ്യത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതുമാണ്.
അവശ്യവസ്തുക്കളുടെ ലഭ്യത, വിതരണ ശൃംഖല, ശമ്പളം തുടങ്ങി സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷിതമായ ദൈനംദിന ജീവിതം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ദേശീയ വികസന പദ്ധതികൾ മുൻ നിശ്ചയിച്ച പ്രകാരം തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.