ദോഹ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സമഗ്ര ആരോഗ്യ പദ്ധതിയുമായി ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. 12 മാസം ദൈർഘ്യമുള്ള പദ്ധതി പ്രാദേശിക പങ്കാളികളുമായി ചേർന്നാണ് നടപ്പാക്കുന്നത്. പ്രൈമറി ഹെൽത്ത് കെയർ സെന്റർ വഴി ഏകദേശം 33,850 റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും 24 മണിക്കൂറും വൈദ്യസഹായം തടസ്സമില്ലാതെ ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, 24/7 അടിയന്തര സേവനങ്ങൾ, ഇൻപേഷ്യന്റ് പരിചരണം, ഗർഭകാല -പ്രസവാനന്തര പരിചരണം, കുത്തിവെപ്പുകൾ, ലാബ് പരിശോധനകൾ ഉൾപ്പെടെ സമഗ്രമായ ചികിത്സ ഉറപ്പാക്കും.
കൂടാതെ, പകർച്ചവ്യാധികൾ, മാറാരോഗങ്ങൾ എന്നിവക്കുള്ള ചികിത്സയും സൗജന്യ മരുന്നുവിതരണവും, മാനസികാരോഗ്യ പിന്തുണ, ആംബുലൻസ്, റഫറൽ സംവിധാനങ്ങൾ എന്നിവയും നടപ്പാക്കും.
മാതൃ-ശിശു പോഷകാഹാര ബോധവൽക്കരണം, പൊതുജനാരോഗ്യ വിദ്യാഭ്യാസം, സാംക്രമിക രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, അഭയാർത്ഥി ക്യാമ്പുകളിൽ തടസ്സമില്ലാത്ത ആരോഗ്യ സേവനം ഉറപ്പാക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനും സംയുക്ത ആരോഗ്യ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.