ദോഹ: പോയ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള പുരസ്കാരം ഖത്തർ ഫുട്ബോൾ അസോസിയേഷൻ വിതരണം ചെയ്തു. മികച്ച കളിക്കാരനായി ദുഹൈലിെൻറ യൂസുഫ് മസാകിനിയെയും മികച്ച പരിശീലകനായി ജമാൽ ബൽമാദി(ദുഹൈൽ)യെയും തെരഞ്ഞെടുത്തു. പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങൾ ഖത്തർ സ്റ്റാർസ് ലീഗ്, ഖത്തർ കപ്പ് ജേതാക്കളായ അൽ ദുഹൈൽ ടീമിലെ അംഗങ്ങൾക്ക് ലഭിച്ചുവെന്നതാണ് ഈ വർഷത്തെ പുരസ്കാരദാനത്തിെൻറ സവിശേഷത.
മികച്ച യുവതാരത്തിനുള്ള അണ്ടർ 23 പുരസ്കാരം വീണ്ടും അൽ മുഇസ് അലി സ്വന്തമാക്കിയപ്പോൾ ടോപ് സ്കോറർക്കുള്ള മൻസൂർ മുഫ്താ അവാർഡ് ഇത്തവണയും യൂസുഫ് അൽ അറബി സ്വന്തമാക്കി. ഇരുവരും ദുഹൈൽ ടീമിൽ നിന്നുള്ളവർ തന്നെയാണ്. ഖത്തർ സ്റ്റാർസ് ലീഗ് ടീം പരീശീലകർ, ഖത്തർ ദേശീയ ടീം കോച്ച്, ഖത്തർ ഒളിംപിക് ടീം കോച്ച്, ടീം മാനേജർമാർ, മാധ്യമപ്രതിനിധികൾ, ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ, ക്യൂ എസ് എൽ മാനേജ്മെൻറ്, ക്യൂ എഫ് എ ബോർഡ് അംഗങ്ങൾ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുത്തത്.
ദുഹൈൽ ക്ലബിെൻറ തുണീഷ്യൻ അറ്റാക്കറാണ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട യൂസുഫ് മസാകിനി. സദ്ദിെൻറ സാവി ഹെർണാണ്ടസ്, ദുഹൈലിെൻറ തന്നെ നാം താഈ എന്നിവരെ ബഹുദൂരം പിന്തള്ളിയാണ് മസാകിനി നേട്ടം കൈവരിച്ചത്. 25 ഗോളുമായി രണ്ടാം സ്ഥാനത്തുള്ള മസാകിനി, നിരവധി ഗോളവസരങ്ങളും ഒരുക്കിയിട്ടുണ്ട്. പരിക്ക് മൂലം ഖത്തർ കപ്പ് ഫൈനലിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. ടോപ് സ്കോററായ മൊറോക്കൻ സ്ൈട്രക്കർ യൂസുഫ് അൽ അറബി ഇത് രണ്ടാം തവണയാണ് നേട്ടത്തിന് അർഹനാകുന്നത്.
അതേസമയം, ഏറെ ഭീഷണിയുയർത്തിയിരുന്ന സദ്ദിെൻറ സലീം അൽ ഹാജിരി, സഹകളിക്കാരനായ ബസ്സാം അൽ റാവി എന്നിവരെ പിന്തള്ളിയാണ് രണ്ടാം തവണയും അൽ മുഇസ് അലി മികച്ച യുവതാരമായത്. മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ബൽമാദിയുടെ തന്ത്രങ്ങളാണ് തോൽവിയറിയാതെ രണ്ട് ചാമ്പ്യൻഷിപ്പുകളിലും കിരീടം നേടുന്നതിൽ ദുഹൈലിന് ഏറെ സഹായകമായത്. അൾജീരിയക്കാരനായ ബൽമാദിയുടെ കീഴിൽ അമീർ കപ്പിെൻറ ഫൈനലിലെത്തിയ ടീം, ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലും കടന്നിട്ടുണ്ട്.
പോയ സീസണിലെ മികച്ച റഫറിമാരായി അബ്ദുല്ല അൽ മർരി, താലിബ് സലീം, ഖാലിദ് ഈദ് എന്നിവരെ തെരഞ്ഞെടുത്തു. ഇതിൽ താലിബ് റഷ്യൻ ലോകകപ്പിൽ അസി. റഫറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റമദാനിൽ നടക്കുന്ന സലാഹ് സഖർ ടൂർണമെൻറ് ഫുട്ബോൾ ഫോർ ഓൾ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു. മേഖലയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെൻറുകളിലൊന്നായ സലാഹ് സഖർ, ഇതിനകം തന്നെ ഒരുപിടി താരങ്ങൾക്കാണ് ജൻമം നൽകിയിരിക്കുന്നത്. 42 വർഷമായി റമദാനിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.