ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എൻ ആസ്ഥാനത്ത് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എൻ ആസ്ഥാനത്ത് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ഖത്തറിനുനേരെ നടത്തിയ ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരം നടപടി മേഖലയിലെ സുരക്ഷ സാഹചര്യങ്ങളെ കൂടുതൽ അസ്ഥിരമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഗസ്സ മുനമ്പിൽ മാനുഷിക സഹായം എത്തിക്കുന്നതിനും വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിനും അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്ന് ഇരുവരും ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയിൽ, ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പുതിയ സംഭവ വികാസങ്ങളും ചർച്ചയായി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതേസമയം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ അറബ് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്താണ് യോഗം നടന്നത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു.
വിവിധ രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഖത്തറിനെ കൂടാതെ തുർക്കിയ, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, പാകിസ്താൻ, ജോർഡൻ, ഇന്തോനേഷ്യ രാജ്യങ്ങളുടെ തലവന്മാരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.