ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സാലിഹ് അൽ ഖുലൈഫി
ദോഹ: ആണവ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ പ്രാദേശികവും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുമെന്ന് വ്യക്തമാക്കി ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസ്സിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, ആഗോള സുരക്ഷയെ ബാധിക്കുന്ന ഭീഷണികൾ ഒഴിവാക്കാനും ഇരുവരും ഫോൺ സംഭാഷണത്തിൽ ആവശ്യമുന്നയിച്ചു.
സംഘർഷത്തിലുള്ള ഇരു കക്ഷികളും മേഖലയുടെയും ലോകത്തിന്റെയും സമാധാന സാഹചര്യത്തിന് പരിഗണന നൽകി ചർച്ചയിലേക്ക് തിരിച്ചെത്തണമെന്നും, ഖത്തർ അതിനുള്ള ശ്രമങ്ങൾ സജീവമാക്കുന്നതായും വ്യക്തമാക്കി.
ഇറാന്റെ പരമാധികാരത്തിനും സുരക്ഷക്കും എതിരായ ഇസ്രായേലി ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നതായി മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.