ഇന്ത്യയിലേക്കുള്ള 40 മെട്രിക് ടണ്‍ ഓക്സിജൻ ദോഹ തുറമുഖത്ത് നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ ഐ.എൻ.എസ് ത്രികാന്ത് കപ്പലിൽ കയറ്റിയപ്പോൾ. വ്യാഴാഴ്ച രാവിലെ കപ്പല്‍ ഡൽഹിലേക്ക് പോകും

ഖത്തറും ഫ്രാൻസും ഒരുമിച്ചു; ഇന്ത്യക്ക് 40 മെട്രിക് ടണ്‍ ഓക്സിജനെത്തും

ദോഹ: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യക്ക് വീണ്ടും ഖത്തറിൽ നിന്ന് സഹായം. ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കുന്നതിനായി ഖത്തറും ഫ്രാൻസുമാണ് ഒരുമിച്ചത്. 40 മെട്രിക് ടണ്‍ ഓക്സിജനാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് അയക്കുന്നത്. ഖത്തറിലെ ഫ്രഞ്ച് അംബാസഡറുടെ പരിശ്രമഫലമായി ഫ്രാന്‍സാണ് ഓക്സിജൻ നിറക്കാനായുള്ള രണ്ട് ക്രയോജനിക് ടാങ്കറുകള്‍ സംഭാവന ചെയ്തത്. ഇതിനായുള്ള ഓക്സിജൻ നൽകിയത് ഖത്തര്‍ വിദേശകാര്യമന്ത്രാലയവുമാണ്.

ടാങ്കറുകള്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എൻ.എസ് ത്രികാന്ത് കപ്പല്‍ ബുധനാഴ്ച രാത്രിയോടെ തന്നെ ദോഹയിലെത്തിയിരുന്നു. ടാങ്കറുകള്‍ കപ്പലിലേക്ക് മാറ്റുന്ന ജോലികളും ബുധനാഴ്ച രാത്രി തന്നെ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ കപ്പല്‍ ദോഹയിൽ നിന്ന് യാത്രതിരിക്കും. രണ്ട് ദിവസം കൊണ്ട് ഡല്‍ഹിയിലെത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഇതിനകം നിരവധി സഹായങ്ങളാണ് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് ഖത്തർ എയർവേയ്സ് വിമാനങ്ങളിൽ 300 ടൺസഹായവസ്തുക്കൾ അയച്ചിരുന്നു. പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്നറുകൾ, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക് പുറമെ വ്യക്തികളും കമ്പനികളും നൽകിയ സഹായവും ഉള്‍പ്പെടുന്നതായിരുന്നു ഇത്. നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായി ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സിൻെറ 'വി കെയര്‍' പദ്ധതിക്ക് കീഴിൽ ഇത് സൗജന്യമായി എത്തിച്ചത്.

മേയ് രണ്ടിന് മെഡിക്കൽ വസ്തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്തയും ഇന്ത്യയിലേക്ക് പോയിരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐസിബിഎഫ്) നേതൃത്വത്തില്‍ ശേഖരിച്ച 200 ഓക്സിന്‍ സിലിണ്ടറുകളും 43 ഓക്സിജന്‍ കണ്ടെയ്നറുകളും അടങ്ങിയതായിരുന്നു ഇത്.

ഇന്ത്യക്കായി സഹായവസ്തുക്കൾ എത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു. മെഡിക്കൽ വസ്തുക്കൾ സ്വരൂപിക്കാൻ ഖത്തർ എയർവേയ്സും ഗൾഫ് വെയർഹൗസിങ് കമ്പനി(ജി.ഡബ്ല്യു.സി)യും തുടങ്ങിയ സംയുക്ത പദ്ധതി പുരോഗമിക്കുകയാണ്.

വെൻറിലേറ്ററുകൾ, ഓക്സിജൻ കണ്ടെയ്നറുകൾ, മെഡിക്കൽ എയർ കംപ്രസറുകൾ, റെംഡെസിവിർ ഇഞ്ചക്ഷനുകൾ, ഇഞ്ചക്ഷൻ ടോസിലിസുമബ് എന്നിവയാണ് സംഭാവനയായി സ്വീകരിക്കുക. വ്യക്തികൾക്കും വിവിധ കമ്മ്യൂണിറ്റികൾക്കും ഇവ നൽകാം. മേയ് അവസാനം വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ ജി.ഡബ്ല്യു.സി ഖത്തർ ലോജിസ്റ്റിക് വില്ലേജിൽ (വെയർ ഹൗസ് യൂനിറ്റ് ഡി.ഡബ്ല്യു.എച്ച്.1) സ്വീകരിക്കും. ഇവ ശേഖരിച്ച് സൗജന്യമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്കാണ് കൈമാറുക.

Tags:    
News Summary - Qatar and France together; India will receive 40 metric tons of oxygen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.