കുടുംബ പാർപ്പിട മേഖലകളിലെ തൊഴിലാളികളുെട താമസം വിലക്കൽ: നിയമത്തിൻെറ പരിധിയിൽ എൻജിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ

ദോഹ: കുടുംബങ്ങളുടെ പാർപ്പിട മേഖലകളിൽ തൊഴിലാളികൾ താമസിക്കരുതെന്നാവർത്തിച്ച് വീണ്ടും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് തൊഴിലെടുക്കുന്നതെങ്കിൽ ഈ നിയമത്തിന് കീഴിൽ എൻജിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങിയവരും വരും.അതിനാൽ, സ്വകാര്യമേഖലയിലെ ഈ വിഭാഗം ആളുകളും കുടുംബങ്ങളുടെ പാർപ്പിടമേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കരുത്. ഇതും നിയമത്തിൻെറ പരിധിയിൽ പെടുമെന്ന് മന്ത്രാലയത്തിലെ നിയമവകുപ്പ് വിഭാഗം അസി. മേധാവി അഹ്മദ് അൽ ഇമാദി പറഞ്ഞു.

സാമൂഹിക, ആരോഗ്യ, സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ കുടുംബങ്ങളുടെ താമസ മേഖലകളിൽനിന്ന് വിലക്കുന്നതെന്ന് പറഞ്ഞു.സാമൂഹിക നടപടികളുടെ ഭാഗമായാണ് തൊഴിലാളികളെ കുടുംബങ്ങളുടെ മേഖലകളിൽനിന്നും വിലക്കുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.കൂടാതെ വില്ലകൾ പാർട്ടീഷൻ ചെയ്യുമ്പോൾ ജല, വൈദ്യുതി സേവനങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അൽ ഇമാദി കൂട്ടിച്ചേർത്തു.

ഒരു യൂനിറ്റിൽ മൂന്ന് തൊഴിലാളികളിൽ കുറവ് പേരാണ് താമസിക്കുന്നതെങ്കിലും നിയമം അനുവദിക്കുന്നില്ലെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു.കുടുംബങ്ങളുടെ താമസകേന്ദ്രങ്ങളിലെ തൊഴിലാളികളുടെ പാർപ്പിടങ്ങൾ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിെൻറയും ഭാഗമായും മന്ത്രാലയം പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ പാർപ്പിട മേഖലകളിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ വിലക്കിക്കൊണ്ടുള്ള പ്രമേയം അടുത്തിടെയാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്.

ഇത്തരം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളിൽ ഒരിടത്ത് അഞ്ചിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് നിയമവിരുദ്ധമാണ്. 2020ലെ 105ാം നമ്പർ മന്ത്രാലയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കുടുംബങ്ങളുടെ താമസകേന്ദ്രങ്ങളിൽ തൊഴിലാളികൾ താമസിക്കുന്നത് വിലക്കിയ 2010ലെ 15ാം നമ്പർ നിയമത്തിെൻറ പിൻബലത്തോടെയാണ് മന്ത്രാലയം പ്രമേയം പാസാക്കിയിരിക്കുന്നത്.നിയമലംഘകർക്ക് ആറുമാസം വരെ തടവും 50,000 മുതൽ 1,00,000 വരെ റിയാൽ പിഴയും നിയമം അനുശാസിക്കുന്നു.അതേസമയം, മന്ത്രാലയ പ്രമേയത്തിൽ നിന്നും വനിത തൊഴിലാളികളും വീടുകളിലെ ഗാർഹിക തൊഴിലാളികളും പുറത്താണ്. 

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും ഒരു വീട്ടിൽ അഞ്ചിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് വിലക്കിക്കൊണ്ടുമാണ് മന്ത്രാലയം പ്രമേയം പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങൾക്ക് വേണ്ട ഘടകങ്ങൾ ഇല്ലാത്ത താമസ കേന്ദ്രങ്ങൾ നിരുത്സാഹപ്പെടുത്തും.മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പരിധിയിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് പിടിക്കപ്പെട്ടാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.