ദോഹ: ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന നിയമവിരുദ്ധ അധിനിവേശത്തിനും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ നടപടിയുമായി ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി). വെസ്റ്റ് ബാങ്കിലെ ഭൂമി ‘സ്റ്റേറ്റ് ലാൻഡ്’ എന്ന പേരിൽ കൈക്കലാക്കാനും അതുവഴി പ്രദേശത്തിന്റെ രാഷ്ട്രീയവും ജനസംഖ്യാപരവുമായ ഘടന മാറ്റാനുമുള്ള ഇസ്രായേലിന്റെ നീക്കങ്ങളെ ഗൗരവത്തോടെയാണ് ഒ.ഐ.സി കാണുന്നത്.
ഈ സാഹചര്യത്തിൽ ഇന്ന് ജിദ്ദയിൽ ഒ.ഐ.സി ആസ്ഥാനത്ത് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേരും. ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ അന്താരാഷ്ട്ര തലത്തിൽ നേരിടേണ്ടതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ‘ദ്വിരാഷ്ട്ര പരിഹാരം’ എന്ന സമാധാന ശ്രമങ്ങളെ തകർക്കുന്നതാണെന്നും ഒ.ഐ.സി ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇസ്രായേലിന്റെ അന്യായമായ അധിനിവേശ പദ്ധതികളെ പരാജയപ്പെടുത്തുന്നതിനും ആവശ്യമായ പ്രായോഗിക നടപടികളും നിലപാടുകളും ഉന്നതതല യോഗത്തിൽ രൂപീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.