ദോഹ: കനത്ത ചൂടിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതും പ്രവാസികളിൽ വലിയൊരു വിഭാഗം അവധിക്ക് നാട്ടിൽ പോകുന്നതും വിപണിയെ തളർത്തുന്നു. ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടും നൽകി ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമം പ്രകടമാണ്. പകൽ കനത്ത ചൂടുള്ളതും അന്താരാഷ്ട്ര സ്കൂളുകൾ അടക്കുന്നതും കാരണം. ജൂൺ പകുതി മുതൽ ആഗസ്റ്റ് വരെ കാലയളവിലാണ് ഗണ്യമായ വിഭാഗം പ്രവാസികൾ നാട്ടിൽ പോകാറുള്ളത്. കുടുംബമായി താമസിക്കുന്നവർ, ഡ്രൈവർമാർ തുടങ്ങിയവർ പൊതുവെ ഈ കാലയളവിലാണ് അവധിയെടുക്കുന്നത്. പ്രവാസികളുടെ നാട്ടിൽ പോകലിനോടനുബന്ധിച്ച പർച്ചേസ് വിപണിക്ക് നേരിയ ഊർജ്ജം പകർന്നിരുന്നു. നാട്ടിൽ പോകലിനോടനുബന്ധിച്ചാണ് പർച്ചേസ് പ്രവാസികൾ ദൈനംദിന ജീവിതത്തിനപ്പുറത്തേക്ക് വലിയ പർച്ചേസ് നടത്താറുള്ളത്.
കനത്ത ചൂടും വ്യാപാര മേഖലക്ക് തിരിച്ചടിയാണ്. ചൂടുകാരണം രാജ്യത്ത് ജൂൺ ഒന്നുമുതൽ തൊഴിലാളികളെ പുറംജോലി ചെയ്യിക്കുന്നതിന് തൊഴിൽ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം. രാവിലെ പത്തുമുതൽ വൈകീട്ട് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിയിൽ ഏർപ്പെടാൻ പാടില്ല. ആളുകൾ പുറത്തിറങ്ങുന്നത് കുറയുന്നത് സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുന്നു.
അതേസമയം, ഇറാൻ -യു.എസ് സംഘർഷവും ഹുർമുസ് കടലിടുക്ക് അടച്ചതും സൃഷ്ടിച്ച ആഘാതം പരിഹരിക്കപ്പെടുന്നത് ശുഭ സൂചനയാണ്. ഇറാൻ സംഘർഷവും ചരക്കുനീക്കം പ്രതിസന്ധിയിലായതും കുറച്ചൊന്നുമല്ല വിപണിയെയും തൊഴിൽ മേഖലയെയും ബാധിച്ചത്. വെടിനിർത്തലിനും ഹുർമുസ് തുറക്കാനും ധാരണയായത് വിപണിക്ക് ആത്മവിശ്വാസം പകരുന്നു. ഇപ്പോൾ ഉടലെടുത്ത അനിശ്ചിതത്വം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ഹുർമുസ് കടലിടുക്ക് തുറക്കാൻ വഴിയൊരുങ്ങിയതോടെ ഖത്തർ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) ഉൽപാദനം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യ മാസം 50 ശതമാനവും രണ്ടാം മാസം 80 ശതമാനവും വർധിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നാട്ടിൽ പോയ പ്രവാസികൾ ആഗസ്റ്റ് അവസാനത്തോടെ തിരിച്ചെത്തുകയും സംഘർഷത്തിന്റെ കാർമേഘം പൂർണമായി അകലുകയും ചെയ്യുന്നതോടെ വിപണിയും തൊഴിൽ മേഖലയും ശക്തമായ തിരിച്ചുവരവ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.