പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ മറക്കല്ലേ...ഖത്തർ ഐ.ഡി നിർബന്ധം
ദോഹ: പൊതുസ്ഥലങ്ങളിൽ പൗരന്മാരും പ്രവാസികളും ഖത്തർ ഐ.ഡി (ക്യു.ഐ.ഡി) കൈയിൽ കരുതണമെന്ന് ഓർമപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. അപകടങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ വ്യക്തികളെ വേഗത്തിൽ തിരിച്ചറിയാൻ ക്യു.ഐ.ഡി അല്ലെങ്കിൽ അതിന്റെ ഡിജിറ്റൽ കോപ്പി കൈവശം സൂക്ഷിക്കുന്നതിലൂടെ സാധിക്കും.
അൽഫസ പൊലീസിന്റെയും സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ സംഘടിപ്പിച്ച വെബിനാറിലാണ് ലെഫ്റ്റ. അബ്ദുറഹ്മാൻ അബ്ദുല്ല അൽ മർറി ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം പൊലീസ് എന്ന വ്യാജേനയുള്ള തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പൊലീസെന്ന വ്യാജേന സമീപിക്കുന്നവരോട് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് മുമ്പ് അവരുടെ ഐ.ഡി കാർഡ് കാണിക്കാൻ ആവശ്യപ്പെടണം. യഥാർത്ഥ പൊലീസ് ഐ.ഡി, ഖത്തർ ഐ,ഡിക്ക് സമാനമായ രീതിയിലുള്ളതാണ്. ഇതിൽ ഉദ്യോഗസ്ഥന്റെ പേര്, ഫോട്ടോ, ഡിപ്പാർട്ട്‌മെന്റ് എന്നിവ മുൻവശത്തും ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങൾ പിൻവശത്തും ഉണ്ടായിരിക്കും.
പൊലീസ് എന്ന പേരിൽ എത്തുന്നയാളെക്കുറിച്ച് സംശയം തോന്നുകയോ ഐ.ഡി കാണിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ 999 എന്ന നമ്പറിൽ ബന്ധപ്പെടാം. അടിയന്തര സാഹചര്യങ്ങളിൽ മുഴുവൻ സമയവും സുരക്ഷയും സഹായവും ഉറപ്പാക്കുന്ന അൽഫസ പൊലീസിന്റെ പെട്രോളിങ് സേവനം രാജ്യത്തുടനീളം എല്ലാ ഹൈവേകളിലും സജീവമാണ്. ക്രിമിനൽ കുറ്റങ്ങൾ തടയുക, ഗതാഗത ലംഘനങ്ങൾ കുറക്കുക, വഴിയിൽ കുടുങ്ങുന്നവർക്ക് സഹായമെത്തിക്കുക എന്നിവ ഇവരുടെ ചുമതലയിൽപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.